Wednesday, March 9, 2016

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ചു കൊണ്ട്‌ തുടക്കം



കൊച്ചി
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാടിനെതിരെ ആഞ്ഞടിച്ച്‌ കേരളാ കോണ്‍ഗ്രസ്‌ ഡെമോക്രാറ്റിക്‌ ചെയര്‍മാന്‍ ഫ്രാന്‍സിസ്‌ ജോര്‍ജ്‌. ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിട്ട സര്‍ക്കാരാണ്‌ യുഡിഎഫിന്റേത്‌. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട കാര്‍ഷിക മേഖലയെ പാടെ അവഗണിക്കുന്ന നിലപാടാണ്‌ ഇരു സര്‍ക്കാരുകളും സ്വീകരിച്ചത്‌.
കേരളത്തിലെ കാര്‍ഷിക മേഖല ഏറ്റവും വലിയ വില തകര്‍ച്ച നേരിട്ട കാലഘട്ടമാണ്‌ കഴിഞ്ഞ അഞ്ച്‌ വര്‍ഷം. രണ്ടാം യുപിഎ ഗവണ്‍മെന്റ്‌ കൊണ്ടുവന്ന ഗാഡ്‌ഗില്‍, കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ മലയോര മേഖലില്‍ ഒട്ടേറെ ഭയാശങ്കകള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. പരിസ്ഥിതി സംരക്ഷിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അവിടെ താമസിക്കുന്നവരുടെ ദൈനംദിന കാര്യങ്ങളെ വിലമതിക്കാതെ പരിസ്ഥിതി സംരക്ഷിക്കണമെന്നത്‌ പ്രായോഗികമല്ല. വിഷയം പഠിക്കാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. മലയോര മേഖലകളില്‍ നേരിട്ട്‌ സന്ദര്‍ശനം നടത്തിയ കമ്മിറ്റി ജനവാസ മേഖലകളെ ഒഴിവാക്കി വനമേഖലയെ മാത്രം പരിസ്ഥിതി സംരക്ഷിത മേഖലയാക്കി മാറ്റണമെന്ന്‌ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്‌ കൈമാറിയ റിപ്പോര്‍ട്ടില്‍ ഇഛാശക്തിയോടെ ഇടപെടുന്നതില്‍ സംസ്ഥാന സര്‍്‌ക്കാര്‍ പരാജയപ്പെട്ടു.
മലയോര മേഖലകളിലെ കുടിയേറ്റ കര്‍ഷകര്‍ക്ക്‌ പട്ടയം നല്‍കുമെന്നുള്ള പ്രഖ്യാപനം അഞ്ച്‌ വര്‍ഷം കഴിയുമ്പോഴും പാലിക്കപ്പെട്ടിട്ടില്ല. ഒരു ലക്ഷത്തോളം കൈവശ കര്‍ഷകര്‍ പട്ടയം ലഭിക്കാതെ കഴിയുന്നുണ്ട്‌.
ഇഎഫ്‌എല്‍ വ്യവസ്ഥയില്‍ ഭൂമി നല്‍കിയവര്‍ക്ക്‌ അത്‌ തിരിച്ചു നല്‍കുമെന്ന സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ നിര്‍ദേശം ഇതു വരെ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം.
241 രൂപ വരെ ഉണ്ടായിരുന്ന റബര്‍ വില ഇന്ന്‌ 100ല്‍ താഴെ എത്തി. കര്‍ഷകര്‍ക്ക്‌ പിടിച്ചു നില്‍ക്കാനാവുന്നില്ല. ഏതാനും കര്‍ഷകര്‍ ആത്മഹത്യ വരെ ചെയ്‌തു. നമ്മുടെ രാജ്യത്ത്‌ കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഖേദകരമാണ്‌. ബജറ്റില്‍ പണം വകയിരുത്തിയതു കൊണ്ടു മാത്രം ആയില്ല. അത്‌ കര്‍ഷകരിലേക്ക്‌ എത്തിക്കാനും സര്‍ക്കാര്‍ ശ്രമിക്കണം. റബര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും കുറ്റകരമായ അനാസ്ഥയാണ്‌ വരുത്തിയത്‌. റബര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ തായ്‌ലന്റ്‌ പോലുള്ള രാജ്യങ്ങള്‍ ചെയ്‌തിരിക്കുന്ന കാര്യങ്ങള്‍ മാതൃകയാക്കേണ്ടതാണ്‌. ഏലം കര്‍ഷകരും പ്രതിസന്ധിയിലാണ്‌.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്‌ നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളവും രാജ്യത്തെ സംബന്ധിച്ചും വളരെ സുപ്രധാനമായ ഒന്നാണ്‌. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ന്യൂനപക്ഷ വിഭാഗങ്ങളോടും ദളിത്‌ വിഭാവങ്ങളോടുമുള്ള സമീപനത്തില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധയോടെ കാണണം. കോടതികളെ പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ജനാധിപത്യ സംസ്‌കാരത്തിന്‌ ഒട്ടും യോജിച്ചതല്ല. പ്രധാനമന്ത്രി എന്നാല്‍ സമന്‍മാരില്‍ ഒന്നാണ്‌. ഇവിടെ സമന്‍മാര്‍ ആരുമില്ല, ഒരു ഒന്നാമന്‍ മാത്രമേ ഉള്ളു. അദ്ദേഹവും അദ്ദേഹത്തിന്റെ ഓഫീസും കേന്ദ്രീകരിച്ചാണ്‌ ഇന്ന്‌ കേന്ദ്ര ഭരണം മുന്നോട്ട്‌ പൊയ്‌ക്കോണ്ടിരിക്കുന്നത്‌. അടുത്ത ഉപദേശകരും കൂടി എടുക്കുന്ന തീരുമാനങ്ങള്‍ മറ്റ്‌ മന്ത്രാലയങ്ങള്‍ നടപ്പാക്കാണ്ടി വരുന്നു എന്നതാണ്‌ അവസ്ഥ.
വലിയ പ്രതീക്ഷയോടെയാണ്‌ കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടികള്‍ യോജിച്ചത്‌. ശക്തമയാ രാഷ്ട്രീയ പ്രസ്ഥാനമായി മാറുമെന്നായിരുന്നു പ്രതീക്ഷ. അതെല്ലാം അസ്ഥാനത്താണെന്ന കസ്‌തൂരി രംഗന്‍വിഷത്തിലും പട്ടയ വിഷയത്തിലും ഇഎഫ്‌ എല്‍ വിഷയത്തിലും ബോധ്യപ്പെട്ടു. ഫലപ്രദമായി ഒന്നും ചെയ്യാന്‍ കേരളാ കോണ്‍ഗ്രസിന്‌ ആയില്ല.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരളാ കോണ്‍ഗ്രസ്‌ ഡെമോക്രാറ്റിക്‌ സമര പരിപാടികളിലേക്ക്‌ കടക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കണ്ണു തുറപ്പിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം.


No comments:

Post a Comment