Saturday, February 27, 2016

ദേശരക്ഷാ സംഗമം


കൊച്ചി: ദേശാഭിമാനമുയര്‍ത്തി പൂര്‍വ്വസൈനിക് സേവാപരിഷത്തിന്റെ ദേശരക്ഷാ സംഗമം. ഗാന്ധി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ദേശരക്ഷാ റാലി മറൈന്‍ഡ്രൈവ് പരിസരത്ത് സമാപിച്ചു. നടന്‍ ഗോവിന്ദന്‍കുട്ടി, മുന്‍ ഡിജിപി ആര്‍.പത്മനാഭന്‍, പൂര്‍വ്വസൈനിക് സേവാപരിഷത്ത് ജില്ലാ രക്ഷാധികാരി കമഡോര്‍ രവീന്ദ്രനാഥ് എന്നിവര്‍ ചേര്‍ന്ന് ജാഥാക്യാപ്ടനും ജില്ലാ പ്രസിഡണ്ടുമായ കമാണ്ടര്‍ കെ.സി.മോഹനന്‍ പിള്ളക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു, കൗണ്‍സിലര്‍ സുധ ദിലീപ്കുമാര്‍, ജില്ലാ സെക്രട്ടറി ക്യാപ്ടന്‍ കെ.ഉമേഷ്, ജില്ലാ വൈസ് പ്രസിഡണ്ട് ക്യാപ്ടന്‍ കെ.സുന്ദരം എന്നിവര്‍ സംബന്ധിച്ചു.  
തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ തലശ്ശേരി പ്രഗതി കോളേജ് പ്രിന്‍സിപ്പല്‍ വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. രാജ്യദ്രോഹ പ്രവൃത്തികളെയും രാജ്യദ്രോഹികളെയും ഒരു വിഭാഗം ആഘോഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജെഎന്‍യുവിനെ ഒരു സ്വയം പ്രഖ്യാപിത റിപ്പബ്ലിക് ആക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇന്ത്യ തുലയട്ടെ, പാക്കിസ്ഥാന്‍ ജയിക്കട്ടെ എന്ന് മുദ്രാവാക്യം ഉയരുമ്പോള്‍ പ്രതിരോധിക്കേണ്ടത് ദേശസ്‌നേഹികളുടെ കടമയാണ്. വര്‍ഷങ്ങള്‍ നീണ്ട വിചാരണക്കൊടുവില്‍ നിയമത്തിന്റെ എല്ലാ സംരക്ഷണവും നല്‍കിയതിന് ശേഷമാണ് അഫ്‌സല്‍ ഗുരുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി തൂക്കിലേറ്റിയത്. തലവെട്ടിയും കല്ലെറിഞ്ഞ് കൊന്നും വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിലേത് പോലെ പ്രാകൃതമായല്ല അത് നടപ്പിലാക്കിയത്. ഇതില്‍ നരേന്ദ്ര മോദിക്കും ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിനും എന്ത് പങ്കാണുള്ളത്. പാര്‍ലമെന്റ് ആക്രമണത്തെ ജീവന്‍ ബലിയര്‍പ്പിച്ച് നമ്മുടെ സൈനികര്‍ തടഞ്ഞില്ലായിരുന്നുവെങ്കില്‍ ഇന്ന് രാജ്യദ്രോഹികള്‍ക്ക് പിന്തുണയുമായി ജെഎന്‍യുവിലെത്തിയ പല നേതാക്കളും പാര്‍ട്ടി ഓഫീസുകളിലെ ചിത്രങ്ങളായി അവശേഷിക്കുമായിരുന്നു. 
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മറ്റെതെങ്കിലും രാജ്യത്ത് ഇത്തരത്തിലുള്ള അനുസ്മരണങ്ങള്‍ നടത്താന്‍ സാധിക്കുമോ. രാജ്യദ്രോഹികളെ എന്നും പിന്തുണച്ച ചരിത്രമുള്ള സിപിഎമ്മിന്റെ ഇപ്പോഴത്തെ നടപടിയില്‍ അത്ഭുതമില്ല. ഭാരതത്തെ നിരന്തരം ആക്രമിക്കുന്ന ഒരു രാജ്യത്തെ പിന്തുണക്കുന്നവരോട് വിട്ടുവീഴ്ച പാടില്ല. എല്ലാ വിഭാഗങ്ങളെയും സഹിഷ്ണുതയോടെ സ്വീകരിച്ച ഹൈന്ദവ വിഭാഗത്തെ ഇന്ന് ഫാസിസ്റ്റായി മുദ്രകുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി നഗരസഭ ബജറ്റ്‌ 2016-17


കൊച്ചി: അടുത്ത ഇരുപത്‌ വര്‍ഷം കൊണ്ട്‌ നഗരത്തിന്റെ എല്ലാ ഭാഗങ്ങളും ഒരുപോലെ സ്‌മാര്‍ട്ടാക്കി ലോക നിലവാരത്തിലേക്കുയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ബജറ്റ്‌ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഡെപ്യൂട്ടിമേയര്‍ ടി ജെ വിനോദ്‌ അവതരിപ്പിച്ചു. 2015-16ലെ 549,91,23,972 രൂപ വരവും 490,17,60,002 രൂപ ചെലവും 42,71,63,970 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന പുതുക്കിയ ബജറ്റും 2016-17 ലേക്ക്‌ 883,55,98,970 രൂപ വരവും 840,95,02,339 രൂപ ചെലവും 24,57,96,631 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ്‌ എസ്‌റ്റിമേറ്റുമാണ്‌ ചര്‍ച്ചക്കും അംഗീകാരത്തിനുമായി ഇന്നലെ കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിച്ചത്‌്‌.
സ്‌മാര്‍ട്ട്‌ കൊച്ചിക്കായുള്ള കര്‍മപദ്ധതികള്‍
ഈ പദ്ധതിയനുസരിച്ച്‌ 24 ഃ 7 ശുദ്ധജലവിതരണം, ഇതിനാവശ്യമായ ജലവിതരണ ശൃംഖലയുടേയും പമ്പിംഗ്‌ സ്‌റ്റേഷനുകളുടേയും പുനര്‍നിര്‍മാണവും ആധുനിക വല്‍കരണവും നൂറുശതമാനം ഹൗസ്‌ ഹോള്‍ഡ്‌ കണക്ഷന്‍, മുഴുവന്‍ പ്രദേശത്തും ശാസ്‌ത്രീയമായ സ്വീവേജ്‌ സംവിധാനം, മുഴുവന്‍ കനാലുകളുടേയും പുനരുദ്ധാരണം, ഗതാഗത സംവിധാനങ്ങളുടെ ആധുനിക വല്‍കരണവും വിവിധ ഗതാഗത മാര്‍ഗങ്ങളുടെ ഏകോപനവും യാത്രാ ആവശ്യത്തിനും സര്‍ക്കാര്‍ മുനിസിപ്പല്‍ സേവനങ്ങള്‍ക്കും ഉള്ള സ്‌മാര്‍ട്ട്‌ കാര്‍ഡ്‌, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാവര്‍ക്കും വീടുകള്‍, വൈദ്യുതി സംവിധാനങ്ങളുടെ ആധുനിക വല്‍കരണം, സ്‌മാര്‍ട്ട്‌ മീറ്ററിംഗ്‌ അടക്കമുള്ള സംവിധാനങ്ങള്‍, ഫോര്‍ട്ട്‌ കൊച്ചി- മട്ടാഞ്ചേരി പൈതൃക മേഖലയുടെ സംരക്ഷണം, പാര്‍ക്കുകളുടേയും പൊതുസ്‌ഥലങ്ങളുടേയും സംരക്ഷണവും സൗന്ദര്യവല്‍കരണവും ശാസ്‌ത്രീയമായി തയ്യാറാക്കിയ നടപ്പാതകളും സൈക്കിള്‍ ട്രാക്കുകളും കനാല്‍ തീരങ്ങളൂടെ സൗന്ദര്യവല്‍കരണം, മെട്രോ റെയില്‍ സ്‌റ്റേഷനും എറണാകുളം ബോട്ട്‌ ജെട്ടിയും ബന്‌ധിപ്പിച്ചുള്ള ആധുനിക നടപ്പാത, പൊതു ശൗചാലയങ്ങളുടെ നിര്‍മാണം, വൈ-ഫൈയും സര്‍വൈലന്‍സ്‌ ക്യാമറകളും ഇലക്‌ട്രിക്‌ വെഹിക്കിള്‍ ചാര്‍ജിംഗ്‌ പോയിന്റും ഉള്‍പെടെയുള്ള എല്‍ഇഡി ലൈറ്റിംഗ്‌ സൗകര്യം എന്നിവ സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ ഭാഗമായി ഈ പ്രദേശത്ത്‌ നിലവില്‍ വരും. അഞ്ചുവര്‍ഷം കൊണ്ട്‌ 2000 കോടിയില്‍ ഏറെ ചെലവഴിച്ചുകൊണ്ട്‌ കൊച്ചി നഗരത്തില്‍ സമൂലമായി മാറ്റി മറിക്കുന്ന ഈ പദ്ധതി കൊച്ചി വികസനത്തിന്റെ പുതിയൊരു ചരിത്രം സൃഷ്‌ടിക്കുകയാണ്‌. കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരിന്റേയും കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്റേയും പ്രതിനിധികളടങ്ങിയ ഒരു സ്‌പെഷല്‍ പര്‍പ്പസ്‌ വെഹിക്കിള്‍ ആയിരിക്കും സ്‌മാര്‍ട്ട്‌ സിറ്റീസ്‌ പദ്ധതിയുടെ നടത്തിപ്പിന്‌ മേല്‍നോട്ടം വഹിക്കുക.
ജിയോഗ്രഫിക്കല്‍ ഇന്‍ഫോര്‍മേഷന്‍ സിസ്‌റ്റം
ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ആര്‍ക്കിടെക്‌ടിസ്‌ കൊച്ചി ചാപ്‌റ്ററിന്റെ സഹകരണത്തോടെ ജിഐഎസ്‌ സംവിധാനം ഏര്‍പെടുത്തുന്നതിന്‌ പ്രത്യേക സെല്‍ രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിക്കും. ഈ സെല്ലിന്റെ സഹായത്തോടെ ജിഐഎസ്‌ മാപിംഗ്‌ നടത്തി ഡിവിഷന്‍ തല മാപ്‌ തയ്യാറാക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സാമ്പത്തിക വര്‍ഷം ഒരു കോടി രൂപ നീക്കിവെച്ചു.
ഇ-ഗവേണന്‍സ്‌
നഗരസഭയുടെ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴി ജനങ്ങളില്‍ എത്തിക്കുന്നതിനായി പൂര്‍ണ ഇ-ഗവേണ്‍ഡ്‌ നഗരമായി കൊച്ചിയെ ഈ സാമ്പത്തിക വര്‍ഷം തന്നെ മാറ്റും. എല്ലാതരത്തിലുള്ള നിുകുതികളും ഓണ്‍ലൈനിലൂടെ അടക്കുന്നതിനുള്ള സംവിധാനം നിലവില്‍ വരും. ഓണ്‍ലൈന്‍ വഴി അപേക്ഷകളും സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കും. ഈ സൗകര്യം ജനങ്ങള്‍ക്ക്‌ ഉപയുക്‌തമാക്കുന്നതിനായി പരിശീലനം നല്‍കുന്ന ഇ-ജാലകം ഉപയോഗപ്പെടുത്തും.
സിറ്റിസണ്‍ ഡിജിറ്റല്‍ ഡയറക്‌ടറി
നഗരത്തിലെ മുഴുവന്‍ താമസക്കാരുടേയും മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, വാര്‍ട്‌സ്‌ അപ്‌ നമ്പര്‍ അടക്കമുള്ള ഡാറ്റ ശേഖരിച്ചുകൊണ്ട്‌ `സിറ്റിസണ്‍ ഡിജിറ്റല്‍ ഡയറക്‌ടറി' തയ്യാറാക്കും.
ധനസ്‌ഥിതി മാനേജ്‌മെന്റ്‌
നഗരസഭക്ക്‌ ലഭിക്കേണ്ട എല്ലാ വരുമാനവും കൃത്യമായി ലഭിക്കുന്നു എന്ന്‌ ഉറപ്പ്‌ വരുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച്‌ ശാസ്‌ത്രീയമായി പഠിച്ച്‌ കോര്‍പറേഷനെ സഹായിക്കുന്നതിന്‌ അംഗീകൃത വിദഗ്‌ധ ഏജന്‍സിയെ നിയോഗിക്കും. മൂന്ന്‌ മാസത്തിനകം ഈ ഏജന്‍സിയോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെടും. ഇതിനായി 10 ലക്ഷം രൂപ നീക്കിവെച്ചു.
വേക്കന്റ്‌ പ്ലോട്ട്‌ സെസ്‌
ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകള്‍ കൊതുകുകള്‍ അടക്കമുള്ള ജീവികളുടെ വളര്‍ത്തുകേന്ദ്രമായും മാലിന്യ നിക്ഷേപ കേന്ദ്രമായും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തന കേന്ദ്രമായും മാറുന്ന സാഹചര്യം നിലവിലുണ്ട്‌. ഈ സാഹചര്യം ഒഴിവാക്കുന്നതിനായി ഒരു വേക്കന്റ്‌ പ്ലോട്ട്‌ സെസ്സ്‌ ഈ സാമ്പത്തിക വര്‍ഷം മുതല്‍ നിലവില്‍ വരും. ഇതിലൂടെ ഒരുകോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. ഉടമസ്‌ഥര്‍ ശരിയായി പരിപാലിക്കാത്ത ഇത്തരം പറമ്പുകള്‍ പ്രാദേശിക കലാ-കായിക ആവശ്യത്തിനായി വിട്ടുകൊടുക്കുന്ന പക്ഷം സെസ്സില്‍ നിന്നും ഒഴിവാക്കും.
സ്‌പെഷല്‍ ഡെവലപ്‌മെന്റ്‌ ചാര്‍ജ്‌
മെട്രോ സ്‌റ്റേഷന്റെ 500 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ക്ക്‌ ബാംഗ്ലൂര്‍ മെട്രോ മാതൃകയില്‍ സ്‌പെഷല്‍ ഡെവലപ്‌മെന്റ്‌ ചാര്‍ജ്‌ ഏര്‍പെടുത്തും. ഇതിന്റെ ഘടന, ബൈലോ എന്നിവ മൂന്ന്‌ മാസത്തിനകം തയ്യാറാക്കും. ഈ പദ്ധതിയില്‍ നിന്നും 10 കോടിരൂപയൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു. മൊബൈല്‍ ടവറില്‍ നിന്നും ടാക്‌സ്‌ പരിക്കുന്നത്‌ സംബന്ധിച്ച്‌ ബൈലോ തയ്യാറാക്കി സര്‍ക്കാര്‍ അനുമതിയോടെ നടപ്പാക്കും. ഇതില്‍ നിന്നും രണ്ട്‌ കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു. നഗരത്തില്‍ എല്ലാ ഡിവിഷനുകളിലുമുള്ള എഡിഎസ്‌, സിഡിഎസ്‌ അടക്കമുള്ള കമ്മ്യൂണിറ്റി ഹാളുകളില്‍ ഔദ്യോഗികമല്ലാത്ത പരിപാടികള്‍ക്കായി വാടക ഈഡാക്കും. ഇതില്‍ നിന്നും 50 ലക്ഷം രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു. കെട്ടിടങ്ങള്‍ക്ക്‌ മുകളിലെ അനധികൃത നിര്‍മാണം, ഡോര്‍മെറ്ററിക്കായി അനുമതി വാങ്ങിയ ശേഷം കച്ചവടാവശ്യത്തിനായി ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക്‌ പിഴ ചുമത്തി നികുതി പിരിക്കും. ഇതില്‍ നിന്നും അഞ്ച്‌ കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു. മുഴുവന്‍ കെട്ടിടങ്ങളും കേരള മുനിസിപ്പല്‍ നിയമം അനുസരിച്ച്‌ റീ-അസസ്‌ ചെയ്‌ത്‌ പുതിയ നികുതി ചുമത്തും. ഇതില്‍ നിന്നും 5 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു. ഡിസ്‌ട്രിക്‌ട്‌ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റിയുടെ സഹായത്തോടെ ഏപ്രില്‍- മെയ്‌ മാസങ്ങളില്‍ റവന്യൂ അദാലത്ത്‌ നടത്തും. ഇതില്‍ നിന്നും 20 കോടിരൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു. മോഡേണ്‍ ബ്രഡും ബിഎസ്‌എന്‍എലും ഉള്‍പെടെയുള്ള സ്വകാര്യവല്‍കരിക്കപ്പെട്ടിട്ടുള്ള സഥാപനങ്ങളില്‍ നിന്നും നിയമാനുസൃത നികുതി പിരിച്ചെടുക്കും. കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരിനു കീഴിലുള്ള സ്‌ഥാപനങ്ങളില്‍ നിന്നും കെട്ടിട നികുതിയും കുടിശികയും പിരിക്കുന്നത്‌ ശക്‌തമാക്കും.
പരസ്യ ബോര്‍ഡ്‌ അനുവദിക്കില്ല
നഗരത്തില്‍ യാതൊരു കാരണവശാലും പുതിയ പരസ്യ ബോര്‍ഡ്‌ അനുവദിക്കില്ല. എല്ലാ പരസ്യ ബോര്‍ഡുകളിലും ആര്‍എഫ്‌ഐഡി സംവിധാനം ഏര്‍പെടുത്തും. പൊതുസ്‌ഥലങ്ങളില്‍ പരസ്യബോര്‍ഡുകളുമായി ബന്‌ധപ്പെട്ട്‌ ബോര്‍ഡിന്റെ വലിപ്പം നിശ്‌ചയിച്ച്‌ സ്‌ഥലത്തിന്റെ പ്രാമുഖ്യം കണക്കാക്കി ഫീസ്‌ നിശ്‌ചയിക്കും.
കടമുറികള്‍ക്ക്‌ തറനിരക്ക്‌
പ്രാദേശീക അടിസ്‌ഥാനത്തില്‍ മാര്‍ക്കറ്റുകളിലേയും ഷോപ്പിംഗ്‌ കോംപ്ലക്‌സുകളിലേയും കടമുറികള്‍ക്ക്‌ മിനിമം വാടക നിശ്‌ചയിക്കുകയും മിനിമത്തില്‍ കുറവുള്ള വാടക പുതുക്കി നിശ്‌ചയിച്ച്‌ പുതിയ വാടക ഈടാക്കും. അനുവദിച്ച തറനിരക്കിനേക്കാള്‍ കൂടുതല്‍ കെട്ടിയെടുക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവ കണ്ടെത്തി നിയമ നടപടി സ്വീകരിക്കും.
കേബിള്‍ ടി വിക്ക്‌ വിനോദ നികുതി
മുനിസിപ്പല്‍ നിയമത്തിലെ 230-ാം വകുപ്പ്‌ പ്രകാരം കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സില്‍ നിന്നും പ്രതിമാസം കണക്ഷന്‍ ഒന്നിന്‌ 10 രൂപ നിരക്കില്‍ പ്രദര്‍ശന നികുതി ഈടാക്കും.
മാലിന്യ മുക്‌ത നഗരം
ഇന്ത്യയിലെ ആദ്യ ഇ-വേസ്‌റ്റ്‌ മുക്‌ത നഗരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും. പ്ലാസ്‌റ്റിക്‌ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വെയിസ്‌റ്റ്‌ ടു എനര്‍ജി പ്ലാന്റില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി സംസ്‌ഥാന വിദ്യൂഛക്‌തി വകുപ്പിന്‌ വില്‍പന നടത്തും. മാലിന്യ നീക്കത്തിനായി 20 റെഫ്യൂസ്‌ കോമ്പാക്‌ടറുകള്‍ കൂടി വാങ്ങും. മാലിന്യ നീക്കത്തിന്‌ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക്‌ കൃത്യമായ റൂട്ടിംഗും ടൈമിംഗും നിശ്‌ചയിക്കും. ഉറവിട മാലിന്യ സംസ്‌കരണത്തിനായി ബയോപോട്ട്‌, വെര്‍മി കമ്പോസ്‌റ്റ്‌,ബയോഗ്യാസ്‌ തുടങിയ സംവിധാനങ്ങള്‍ എല്ലാ വീടുകളിലും ഫ്‌ളാറ്റുകളിലും സ്‌ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മാലിന്യ നീക്കം നടത്തുന്ന കണ്ടിന്‍ജന്‍സി തൊഴിലാളികള്‍ക്ക്‌ യൂണിഫോം നടപ്പാക്കും. മുഴുവന്‍ തൊഴിലാളികള്‍ക്കും കോംപ്രിഹെന്‍സീവ്‌ മെഡിക്കല്‍ ചെക്കപ്പ്‌, ട്രീറ്റ്‌മെന്റ്‌ എന്നിവ നടപ്പാക്കും. ഇതിനായി 20 ലക്ഷം രൂപ നീക്കിവെച്ചു.
കൊതുകു നിവാരണത്തിന്‌ സ്വന്തമായി ജൈവ ലായനി
കൊതുകുകളടക്കമുള്ള ജീവികള്‍ പെരുകാതിരിക്കാനും ഓടകളില്‍ നുര്‍ഗന്‌ധം അകറ്റാനും മൈസൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ വികസിപ്പിച്ച രീതിയില്‍ ജൈവ ലായനി കൊച്ചി നഗരസഭ സ്വന്തമായി നിര്‍മിക്കും. ഇതിനായി പ്രത്യേക വിഭാഗം നിര്‍മിക്കും. നഗരത്തില്‍ ഒരു ദിവസം ഡ്രൈഡേ ആയി ആചരിക്കും. കൊതുക്‌ നിവാരണത്തിന്‌ എട്ട്‌ കോടി നിര്‍വഹിക്കും.
സെപ്‌റ്റേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌
കക്കൂസ്‌ മാലിന്യ സംസ്‌കരണത്തിനായി വെല്ലിംഗ്‌ടണ്‍ ഐലന്റില്‍ പുതിയ സെപ്‌റ്റേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കും. ഇതിനായി കെഎസ്‌യുഡിപി ഫണ്ട്‌ ഉപയോഗപ്പെടുത്തും.
കുടിവെള്ള ലഭ്യത
250 കോടി രൂപ ചെലവില്‍ 190 എംഎല്‍ഡി കുടിവെള്ളം വിശാലകൊച്ചിക്ക്‌ ലഭ്യമാക്കുന്നതിന്‌ കളമശേരിയിലെ പുതിയ ട്രീറ്റ്‌മെന്റ്‌ പ്ലാന്റില്‍ നിന്ന്‌ വെള്ളം എത്തിക്കുന്നതിനായി വെണ്ണലയിലും കലൂരും പുതിയ ജലസംഭരണി നിര്‍മിക്കും.
കൊച്ചി നഗരത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ലഭിക്കുന്നതിനുള്ള നടപടികള്‍ വാട്ടര്‍ അഥോറിറ്റിയുമായി ചേര്‍ന്ന്‌ നടപ്പാക്കും. കൊച്ചി വാട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്‌റ്റം ഈ വര്‍ഷം നടപ്പാക്കും.
പൊതുസ്വകാര്യ പങ്കാളിത്തത്തോടെ റോഡ്‌ നിര്‍മാണം
നഗരസഭയുടെ റോഡുകള്‍ ഘട്ടം ഘട്ടമായി ആധുനിക രീതിയില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പുനര്‍ നിര്‍മിച്ച്‌ പരിപാലിക്കപ്പെടുന്നതാണ്‌ പദ്ധതി. 15 വര്‍ഷ ഗ്യാരണ്ടിയില്‍ അന്യുറ്റി സ്‌കീമില്‍ പെടുത്തിയാണ്‌ പദ്ധതി നടപ്പിലാക്കുക. നഗരത്തിലെ ഗതാഗതത്തിരക്ക്‌ കുറക്കുന്നതിന്‌ പൊതുഗതാഗത സംവിധാനം വര്‍ധിപ്പിക്കും. അതിനായി എല്ലാ ഉള്‍റോഡുകളിലും മിനി ബസ്‌ സര്‍വീസ്‌, ഷെയര്‍ ഓട്ടോ, ഷെയര്‍ ടാക്‌സ്‌ സംവിധാനം ഏര്‍പെടുത്തുന്നതിന്‌ എല്ലാ ശ്രമങ്ങളും നടത്തും. ഉള്‍റോഡുകള്‍ പരമാവധി വീതിയില്‍ കോണ്‍ക്രീറ്റ്‌ ചെയ്‌ത്‌ സഞ്ചാരയോഗ്യമാക്കും. കൂടുതല്‍ ശാസ്‌ത്രീയ പഠനത്തിനായി സിപിപിആറിനെ ചുമതലപ്പെടുത്തും. പിടി ഉഷ റോഡ്‌ ടൈല്‍ വിരിച്ച്‌ രാത്രിയിലും ഷോപിംഗ്‌ നടത്താനുതകുന്ന രീതിയില്‍ ബ്യൂട്ടിഫിക്കേഷന്‍ നടത്തും.
എംജി റോഡിന്‌ പുതിയ മുഖം
കെഎംആര്‍എല്ലുമായി സഹകരിച്ച്‌ എംജിറോഡിനെ ആധുനിക രീതിയില്‍ സൗന്ദര്യവല്‍കരിച്ച്‌ ഒരുവശം മാത്രം ഗതാഗതം ഒരുക്കി പഴയ പ്രതാപം വീണ്ടെടുക്കും. മറ്റേ വശം ആധുനിക രീതിയില്‍ തയ്യാറാക്കിയ ഇരിപ്പിടം, സൈനേജ്‌, വിനോദത്തിനായുള്ള മേഖല, ഫൗണ്ടന്‍ എന്നിവ ഒരുക്കും. സ്‌റ്റേഡിയം ലിങ്ക്‌ റോഡ്‌, കെ ബി ജേക്കബ്‌ റോഡ്‌ എന്നിവയെ ആധുനിക വല്‍കരിച്ച്‌ മോഡല്‍ റോഡുകളാക്കും. നടപ്പാതകളില്‍ ടൈല്‍വിരിച്ച്‌ അണ്ടര്‍ഗ്രൗണ്ട്‌ സര്‍വീസ്‌ ഡക്‌ടുകള്‍ ഉള്‍പെടെ സ്‌ഥാപിക്കും. കാല്‍നടയാത്രക്കാര്‍ക്കായി പ്രത്യേക സൈക്കിള്‍ ട്രാക്കുകളും സജീകരിക്കും. പാര്‍ക്ക്‌ അവന്യൂ റോഡ്‌, ഷണ്‍മുഖം റോഡ്‌ എന്നിവ കേരള ചേമ്പറിന്റെ സഹായത്തോടെ ആധുനിക വല്‍കരിച്ച്‌ മനോഹരമാക്കും. പുല്ലേപ്പടി പാലത്തിലെ ടോള്‍ നിര്‍ത്തലാക്കും. നഗരത്തില്‍ തലങ്ങും വിലങ്ങും കിടക്കുന്ന ഇലക്‌ട്രിക്‌ പോസ്‌റ്റുകളും കമ്പികളും ഫോണ്‍ പോസ്‌റ്റുകളും കേബിള്‍ സര്‍വീസ്‌ വയറുകളും മാറ്റി കേബിളുകള്‍ അണ്ടര്‍ഗ്രൗണ്ട്‌ ഡക്‌ടുകളിലൂടെ വലിക്കുന്നതിന്‌ അനുമതി നല്‍കും. അല്ലാത്തവ കര്‍ശനമായി നീക്കം ചെയ്യും. ഘട്ടം ഘട്ടമായി എല്ലാ റോഡുകളിലും അണ്ടര്‍ഗ്രൗണ്ട്‌ ഡക്‌ടുകള്‍ പണിയും. മുഴുവന്‍ വഴിവിളക്കുകളും ഓട്ടോമാറ്റിക്‌ സ്വീച്ചിംഗ്‌ സംവിധനത്തോടെയുള്ള എല്‍ഇഡി ആക്കും. വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവര്‍, അറ്റ്‌ലാന്റിസ്‌ മേല്‍പാലം, വാത്തുരുത്തി റെയില്‍വേ മേല്‍പാലം, വടുതല-എളമക്കര പാലം എന്നിവ നിര്‍മിക്കും. നഗരത്തിലെ മുഴുവന്‍ റോഡുകളും കുഴി രഹിത റോഡുകളാക്കും.
അണ്ടര്‍ പാസ്‌
പ്രധാന ജംഗ്‌ഷനുകളില്‍ അണ്ടര്‍ പാസ്‌ ഏര്‍പെടുത്തും. കെഎംആര്‍എല്ലിന്റെ സഹകരണത്തോടെ കച്ചേരിപ്പടിയിലും കേന്ദ്രസംസ്‌ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ഇടപ്പള്ളിയിലെ അടച്ചുപൂട്ടിയ റെയില്‍വേ ഗേറ്റിന്റെ സ്‌ഥാനത്തും അണ്ടര്‍ പാസ്‌ നിര്‍മിക്കും.
ഫുട്ട്‌ ഓവര്‍ ബ്രിഡ്‌ജ്‌
വാത്തുരുത്തിയില്‍ റെയില്‍വേയുടേയും പോര്‍ട്ട്‌ ട്രസ്‌റ്റിന്റേയും ഇന്ത്യന്‍ നേവിയുടേയും സഹായത്തോടെ ഫുട്‌ ഓവര്‍ ബ്രിഡ്‌ജ്‌ നിര്‍മിക്കും. മനോരമ ജംഗ്‌ഷന്‍, പധവഫാര്‍മസി ജംഗഷ്‌ന്‍, തോപ്പും പടി ജംഗ്‌ഷന്‍, കലൂര്‍, തേവര എന്നീ ജംഗ്‌ഷനുകള്‍ ആധുനിക വല്‍കരിച്ച്‌ സൗന്ദര്യ വല്‍കരിക്കും.