Thursday, March 17, 2016

മേഴ്‌സികുട്ടന്‍ അക്കാദമി ക്രെഡായി ഏറ്റെടുത്തു



കൊച്ചി: ഒളിംപ്യന്‍ മേഴ്‌സിക്കുട്ടന്റെ നേതൃത്വത്തിലുള്ള തേവരയിലെ മേഴ്‌സിക്കുട്ടന്‍ അത്‌ലറ്റിക്‌ അക്കാദമിയെ കോണ്‍ഫെഡറേഷന്‍ ഓഫ്‌ റിയല്‍ എസ്‌റ്റേറ്റ്‌ ഡവലപ്പേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ (ക്രെഡായി) ഏറ്റെടുത്തു. മേഴ്‌സിക്കുട്ടനും ക്രെഡായി സിഇഒ അതുല്‍ കുമാര്‍ റായിയും തമ്മില്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. ഇനി മുതല്‍ ക്രെഡായി മേഴ്‌സിക്കുട്ടന്‍ നാഷണല്‍ അക്കാദമി ഫോര്‍ എക്‌സലന്‍സ്‌ ഇന്‍ സ്‌പോര്‍ട്‌സ്‌ എന്നായിരിക്കും അക്കാദമിയുടെ പേര്‌. ആദ്യ ഘട്ടമായി ഒമ്പത്‌ ലക്ഷം രൂപയുടെ ചെക്കും ചടങ്ങില്‍ കൈമാറി. ഓരോ വര്‍ഷവും 18 ലക്ഷം രൂപ വീതമാണ്‌ ക്രെഡായി നല്‍കുക.
2020ലെ ഒളിംപിക്‌സ്‌ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാകും അക്കാദമിയിലൂടെ നടത്തുകയെന്നു മേഴ്‌സിക്കുട്ടന്‍ പറഞ്ഞു. എട്ട്‌ ഏക്കര്‍ സ്ഥലം നല്‍കാമെന്നു സര്‍ക്കാര്‍ നേരത്തെ തന്നെ വാഗ്‌ദാനം നല്‍കിയിട്ടുണ്ട്‌. ഇതു നേടിയെടുക്കാനും ശ്രമം നടത്തും. വിദേശത്തു നിന്നു പരിശീലകരെ എത്തിക്കുന്നതടക്കമുള്ള നടപടികളുമുണ്ടാകും. കോളജ്‌ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ കൂടി ഈ വര്‍ഷം മുതല്‍ പരിശീലനം നല്‍കുമെന്നും അവര്‍ പറഞ്ഞു. ഇവര്‍ക്കായുള്ള സെലക്ഷന്‍ ട്രയല്‍സ്‌ ഉടന്‍ നടത്തും.
ഹൈബി ഈഡന്‍ എംഎല്‍എ, ക്രെഡായി വൈസ്‌ പ്രസിഡന്റ്‌ രഘുചന്ദ്രന്‍ നായര്‍, ക്രെഡായി കേരള സെക്രട്ടറി ജനറല്‍ ഡോ. നജീബ്‌ സക്കറിയ, കൊച്ചി പ്രസിഡന്റ്‌ ജെ.പോള്‍ രാജ്‌, എം.വി.ആന്റണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍

കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് വരാപ്പുഴ ആർച്ച് ബിഷപ്പ് റവ.ഡോ. ഫ്രാൻസീസ് കല്ലറക്കൽ കൊടി ആശീർവദിക്കുന്നു ഫാ. ജോസി കണ്ടനാട്ടുതറ , ഫാ. റാഫി പര്യാത്തുശ്ശേരി , ഫാ.സ്റ്റീഫൻ പുന്നക്കൽ , വികാരി ഫാ.ആന്റണി തച്ചാറ സമീപം