Friday, October 16, 2020

സിറ്റി ഗ്യാസ് പദ്ധതി; അലംഭാവം അനുവദിക്കില്ലെന്ന് സർക്കാർ

 







എറണാകുളം: ജില്ലയുടെ പ്രധാന വികസന പദ്ധതികളിലൊന്നായ സിറ്റി ഗ്യാസ് പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് കാലതാമസം വരുത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ. പദ്ധതി നടത്തിപ്പിന് അനുവാദം നൽകാത്ത നഗരസഭകളോട് 21 ദിവസത്തിനകം തീരുമാനമെടുക്കാൻ നിർദ്ദേശം നൽകി. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ രണ്ടു ദിവസത്തിനകം സർക്കാരിനെ കാര്യം രേഖാമൂലം അറിയിക്കാനും കർശന നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം ജില്ലാ വികസന ഓഫീസർ അഫ്സാന പർവീ ണിൻ്റ അധ്യക്ഷതയിൽ നഗരകാര്യ വകുപ്പു സെക്രട്ടറി വിളിച്ചു ചേർത്ത വീഡിയോ കോൺഫറൻസിലാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. 

പദ്ധതിക്കായി റോഡ് കുഴിക്കുന്നതിലായിരുന്നു നഗരസഭകൾ പ്രതിഷേധവുമായി രംഗത്തു വന്നത്‌. കുഴിക്കുന്ന റോഡുകൾ ആര് പൂർവസ്ഥിതിയിലാക്കും എന്ന ആശങ്കയായിരുന്നു തുടക്കത്തിൽ. വാർഡ് കൗൺസിലർമാർ ആയിരുന്നു പ്രതിഷേധം ആദ്യം ഉയർത്തിയത്. പുതിയതായി ടാറിംഗ് പൂർത്തിയാക്കിയ റോഡുകൾ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടലിന് വെട്ടിപൊളിക്കുന്നു എന്ന പരാതിയാണ് ഉയർന്നത്. 
റോഡിൻ്റെ പുനർനിർമ്മാണം ഏറ്റെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയാറായില്ല. തുടർന്നു നടന്ന ചർച്ചയിൽ പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് തന്നെ റോഡിൻ്റെ പുനർ നിർമ്മാണവും ഉറപ്പു നൽകി. എന്നാൽ എത്ര ദിവസത്തിനകം റോഡ് പൂർവസ്ഥിതിയിലാക്കും എന്നത് കരാറിൽ വ്യക്തമാക്കാത്തതു കൊണ്ട് പല നഗരസഭകളും ധാരണാപത്രം അംഗീകരിക്കാൻ മടിച്ചു. കുഴിയെടുത്തതിന് രണ്ട് ദിവസത്തിനകം താല്കാലികമായി കുഴി അടക്കുകയും 30 ദിവസത്തിനകം റോഡ് പൂർവസ്ഥിതിയിലാക്കി നൽകണമെന്നു മായിരുന്നു നഗരസഭകളുടെ ആവശ്യം. ഈ ആവശ്യവും നടത്തിപ്പ് കമ്പനി അംഗീകരിക്കുകയായിരുന്നു. 

21 ദിവസത്തിനകം തടസങ്ങൾ നീക്കി നൽകണമെന്നും പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു. കൊച്ചി കൊർപറേഷൻ, കളമശ്ശേരി, മരട്‌, ഏലൂർ, തൃപ്പൂണിത്തുറ, ആലുവ, തൃക്കാക്കര മുനിസിപ്പാലിറ്റി സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.

ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ: യോഗം വിളിക്കുമെന്ന് കലക്ടർ കുണ്ടന്നൂരിൽ വൈറ്റില ഭാഗത്തേക്കുള്ള റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും കുഴികൾ അടക്കുന്നതിനുമായി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇതു സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കലക്ടർ എസ്.സുഹാസ് അറിയിച്ചു.

ജില്ലയിലെ സംയോജിത ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു
   എറണാകുളം: ജില്ലയില്‍ നടപ്പിലാക്കുന്ന സംയോജിത ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റെറിന്‍റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുആരോഗ്യകേന്ദ്രങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കി നടപ്പിലാക്കുന്ന പദ്ധതി ക്യാന്‍സര്‍ രോഗം നേരത്തെ കണ്ടെത്തുന്നതില്‍ വന്‍വിജയമാണ്. സമൂഹത്തിന്‍റെ താഴെത്തട്ടുവരെ ഫലപ്രദമായി ചെന്നെത്തുവാന്‍ സാധിക്കുന്നു എന്നതും സംയോജിത ക്യാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ മേന്മയാണ്.
      ഗ്രാമപഞ്ചായത്തുകള്‍ ഒരു ലക്ഷം രൂപവീതവും ബ്ലോക്ക് പഞ്ചായത്തുകള്‍ രണ്ട് ലക്ഷം രൂപവീതവും  മുന്‍സിപ്പാലിറ്റികള്‍ മൂന്ന് ലക്ഷം രൂപ വീതവും ജില്ലാ പഞ്ചായത്ത് 10 ലക്ഷവും  കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ സംയോജിത പദ്ധതിക്കായി വകയിരുത്തി. ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലത്തില്‍ നിശ്ചിത തുക വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി വാര്‍ഡുകള്‍ തോറും ക്യാന്‍സര്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കായി പരിശോധനയും നടത്തുന്നു. പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ വിദഗ്ദ്ധ പരിശോധന ആവശ്യമായവരെ താലൂക്ക് തലം മുതല്‍ മുകളിലേക്കുള്ള സർക്കാർ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നു.
      ബയോപ്സി, എഫ്.എന്‍.എ.സി പാപ്സ്മിയര്‍ തുടങ്ങിയ വിദഗ്ദ്ധ പരിശോധനകള്‍ ഈ ആശുപത്രികളില്‍ നടത്തും. പരിശോധനാ സാമ്പിളുകള്‍ കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റെറില്‍ പരിശോധിച്ച് രോഗനിര്‍ണ്ണയം നടത്തുന്നതോടെ നേരത്തെയുള്ള ക്യാൻസർ രോഗനിര്‍ണ്ണയം സാധ്യമാകുന്നു എന്നതാണ് ഇതിന്‍റെ സവിശേഷത. നേരത്തെയുള്ള രോഗനിര്‍ണ്ണയം ക്യാന്‍സര്‍ ചികിത്സയില്‍ നിര്‍ണ്ണായകമാണ്. പദ്ധതിക്ക് കീഴില്‍ കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റെര്‍, എറണാകുളം ജനറല്‍ ആശുപത്രി,  കളമശ്ശേരി മെഡിക്കല്‍ കോളേജ് എന്നിവയിലൂടെ തുടര്‍ചികിത്സയും ലഭ്യമാക്കും.
        2019 ഡിസംബറില്‍ ജില്ലയില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി 575 ബയോപ്സി സാമ്പിളുകള്‍ വിശകലനം ചെയ്തു.  ഇതില്‍ 61 എണ്ണത്തില്‍ ക്യാന്‍സര്‍ നിര്‍ണ്ണയം സാധ്യമായി. ഇതില്‍ എട്ട് കേസുകളിൽ പ്രാരംഭഘട്ടത്തില്‍ രോഗനിര്‍ണ്ണയം സാധ്യമായത് പദ്ധതിയുടെ വിജയമാണ്. രോഗികള്‍ നിലവില്‍ ജില്ലയിലെ വിവിധ ഓങ്കോളജി കേന്ദ്രങ്ങളില്‍ ചികിത്സയിലാണ്. പദ്ധതിക്ക് കീഴില്‍ വാര്‍ഡ്തലം മുതല്‍ വിവിധതലങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം നടത്തിയ ക്യാന്‍സര്‍ പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ 80000ല്‍ അധികം ആളുകളിലേക്ക് എത്തിച്ചേര്‍ന്നു. 
       പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍മാര്‍, ശസ്ത്രക്രിയ വിദഗ്ദ്ധര്‍, ലാബ് ടെക്നീഷ്യന്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ തുടങ്ങി മുന്നൂറോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. കോവിഡ് 19 രോഗവ്യാപനത്തിന്‍റെ പ്രതിസന്ധികള്‍ക്കിടയിലും പദ്ധതി പുരോഗമിക്കുന്നത് ഇതിന്‍റെ വിജയമാണെന്ന് കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റെര്‍ ഡയറക്ടര്‍ ഡോ. മോനി എബ്രഹാം കുര്യാക്കോസ് പറഞ്ഞു.

യന്ത്രവത്കൃത പൊക്കാളി കൃഷി വൈപ്പിനില്‍ യാഥാര്‍ഥ്യമാകുന്നു

 


എറണാകുളം : യന്ത്രവത്കൃത പൊക്കാളി കൃഷി വൈപ്പിനില്‍ യാഥാര്‍ഥ്യമാകുന്നു . ഇതിന്റെ ഭാഗമായി വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഏറ്റെടുത്തു നടപ്പിലാക്കുന്ന കാര്‍ഷിക കര്‍മ്മ സേനക്ക് യന്ത്രോപകരണങ്ങള്‍ വിതരണം ചെയ്തു. പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ പി.കെ.ശേഖരന്‍ സ്മാരക തൊഴില്‍ സേനക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്തുകൊണ്ട്  പദ്ധതിയുടെ വിതരണോദ്ഘാടനം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ.ജോഷി  നിര്‍വ്വഹിച്ചു.
വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പള്ളിപ്പുറം, കുഴിപ്പിള്ളി, എടവനക്കാട് , നായരമ്പലം, ഞാറക്കല്‍ പഞ്ചയത്തുകളിലായി 68 ഹെക്ടര്‍ സ്ഥലത്തു പൊക്കാളി കൃഷി നടത്തുന്നുണ്ട്. പൊക്കാളി കൃഷിക്ക് കര്‍ഷക തൊഴിലാളികളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിനായാണ് ആധുനിക കാര്‍ഷിക യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയതെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഡോ.കെ.കെ.ജോഷി പറഞ്ഞു.
വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് തുളസി  സോമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, കൃഷി അസി.ഡയറക്ടര്‍ പി .വി.സൂസമ്മ ബ്ലോക്ക്  പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ പി.വി.ലൂയിസ്, എ.എന്‍.ഉണ്ണികൃഷ്ണന്‍, സുജാത ചന്ദ്രബോസ്, അംഗങ്ങള്‍ ആയ .പി.കെ.രാജു, .എം.കെ.മനാഫ്, കെ.എസ്.കെ.ടി.യു. ഏരിയ സെക്രട്ടറി .എന്‍.സി.മോഹനന്‍ തൊഴില്‍ സേന സെക്രട്ടറി .എന്‍.എ.രാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ. .കെ.ആര്‍.സോണിയ  വനിത ക്ഷേമ ഓഫീസര്‍ ശ്രീമതി.കെ.എന്‍.രമാദേവി തുടങ്ങിയവര്‍ പങ്കെടുത്തു   

prd-ernakulam+unsubscribe@googlegroups.com.
To view this discussion on the web visit 

കരനെൽ കൃഷിയിൽ നൂറുമേനിയുമായി വനിതാ കൃഷി ഗ്രൂപ്പ്

 




എറണാകുളം: വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മാല്യങ്കരയിൽ പ്രവർത്തിക്കുന്ന പവിഴം വനിതാ കൃഷി ഗ്രൂപ്പിന് കരനെൽ കൃഷിയിൽ നൂറുമേനി വിജയം. കൊയ്ത്തുത്സവം വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അംബ്രോസ് ഉദ്ഘാടനം ചെയ്തു. 

കരനെൽ കൃഷിക്കായി മൂത്തകുന്നം എച്ച്.എം.ഡി.പി സഭയുടെ നിയന്ത്രണത്തിലുള്ള രണ്ട് ഏക്കർ സ്ഥലം പവിഴം കൃഷി ഗ്രൂപ്പിന് സൗജന്യമായി നൽകി. ഉമ എന്നയിനം നെല്ലാണ് ഇവിടെ വിതച്ചത്. ആദ്യമായി നെൽകൃഷിയാരംഭിച്ച് നൂറുമേനി വിളയിച്ചതിൻ്റെ സന്തോഷത്തിലാണ് മാല്യങ്കരയിലെ വനിതാ കർഷകർ .

പഞ്ചായത്ത് അംഗം കൃഷ്ണകുമാർ, എച്ച്.എം.ഡി.പി സഭ സെക്രട്ടറി ബിജിൽകുമാർ, മേനേജർ അശോകൻ, എച്ച്.എം.വൈ.എസ് സഭ സെക്രട്ടറി സാംബശിവൻ മാസ്റ്റർ,  കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

സൗജന്യ ഭക്ഷ്യ കിറ്റിന് അപേക്ഷ നൽകണം



എറണാകുളം: സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിനായി ജില്ലയിലെ ക്ഷേമ സ്ഥാപന മേധാവികൾ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ വിശദാംശം സഹിതം ജില്ലാ സാമൂഹ്യനീതി ആഫീസർ മുഖാന്തിരം അപേക്ഷ നൽകണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സർക്കാർ അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ , അതിഥി മന്ദിരങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ , കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ എന്നിവർക്ക് അപേക്ഷ നൽകാം. സ്ഥാപനത്തിൻ്റെ പേര്, അന്തേവാസികളുടെ എണ്ണം, പേര്, ആധാർ കാർഡ് നമ്പർ, ഫോൺ നമ്പർ, തൊട്ടടുത്തുള്ള റേഷൻ കടയുടെ നമ്പർ എന്നിവ സഹിതം വേണം അപേക്ഷ നൽകാൻ. നാല് പേർക്ക് ഒന്ന് എന്ന തോതിൽ സെപ്തംബർ മുതൽ ഡിസംബർ മാസം വരെയാ ണ് സൗജന്യ ഭക്ഷ്യ കിറ്റ് നൽകുന്നത്

കുസാറ്റ്: NEWS

 കുസാറ്റ്: ഹിന്ദി ട്രാന്‍സ്‌ലേഷന്‍

ഡിപ്ലോമ കോഴ്‌സില്‍ സീറ്റൊഴിവ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ  ഹിന്ദി വകുപ്പില്‍ ഹിന്ദി ട്രാന്‍സ്‌ലേഷന്‍ പി.ജി ഡിപ്ലോമ കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക്  അഡ്മിഷന്‍ നടത്തുന്നു. ഹിന്ദി പ്രധാന വിഷയമായോ ഉപവിഷയമായോ പഠിച്ച ബി.എ/ബി.എസ്‌സി ബിരുദധാരികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 16 ന് രാവിലെ 10 മണിക്ക് ഹിന്ദി വകുപ്പില്‍ എത്തണം. പ്രവേശന ഫീസ് 7970/- രൂപ. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2862500,2575954,9447052840, ഇമെയില്‍ hodhindi@cusat.ac.in

    കുസാറ്റ്: ഗസ്റ്റ് ലക്ചര്‍ ഒഴിവ്

കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങില്‍ സയന്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങള്‍  പഠിപ്പിക്കാന്‍ ഗസ്റ്റ് ലക്ചര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 23. വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് www.cusat.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 9446227207 (ഡോ.ധന്യ)





കുസാറ്റ് എംബിഎ ഓണ്‍ലൈന്‍ സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എംബിഎ (ഫുള്‍ടൈം, പാര്‍ട്ട്്‌ടൈം) കോഴ്‌സുകളില്‍  വിവിധ പൊതു, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ smsadmissio2020@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് ഇ-മെയില്‍ ആയി  അയയ്ക്കണം.  പങ്കെടുക്കാവുന്നവരുടെ റാങ്ക്, ഒഴിവുള്ള സീറ്റുകളുടെ എണ്ണം, ആവശ്യമായ രേഖകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ക്ക് admissions.cusat.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0484- 2862521/2862527


കുസാറ്റ്: വിവിധ തസ്തികയില്‍ ഒഴിവ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ തൃക്കാക്കര ക്യാമ്പസിലെ ശാസ്ത്ര സമൂഹ കേന്ദ്രം, കുഞ്ഞാലി മരയ്ക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എഞ്ചിനീയറിങ് (കെഎംഎസ്എംഇ) എന്നിവിടങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ശാസ്ത്ര സമൂഹകേന്ദ്രത്തില്‍  ടെക്‌നിക്കല്‍ അസിസ്റ്റന്റ്  (ഇലക്ട്രോണിക്‌സ്), കെഎംഎസ്എംഇയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഗ്രേഡ്-III),ടെക്‌നീഷ്യന്‍ (ഗ്രേഡ്-II), ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഗ്രേഡ്-II), സിസ്റ്റം അനലിസ്റ്റ് എന്നീ തസ്തികകൡലാണ് ഒഴിവുകള്‍. യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുവാനും സര്‍വ്വകലാശാല വെബ്‌സൈറ്റായ www.cusat.ac.in സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  നവംബര്‍ 10 ആണ്.  അപേക്ഷയുടെ പകര്‍പ്പും ഫീസ് രസീതും അനുബന്ധ രേഖകളും രജിസ്ട്രാര്‍,  കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, കൊച്ചി -22 എന്ന വിലാസത്തില്‍ നവംബര്‍ 16ന് മുന്‍പ് ലഭിക്കണം.





454 കേസുകൾ രജിസ്റ്റർ ചെയ്തു

 

നിരീക്ഷണം ശക്തമാക്കി സെക്ടറൽ മജിസ്ട്രേറ്റുമാർ; 454 കേസുകൾ രജിസ്റ്റർ ചെയ്തു

എറണാകുളം: സെക്ടറൽ മജിസ്ട്രേറ്റുമാരുടെ മിന്നൽ പരിശോധനകളിൽ ജില്ലയിൽ 454 കേസുകൾ രജിസ്റ്റർ ചെയ്തു. കോ വിഡ്- 19 മാനദണ്ഡങ്ങൾ പാലിക്കാത്തതിനും നിരോധനാജ്ഞ ലംഘനങ്ങൾക്കുമാണ് കേസുകൾ.  
സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള കോവിഡ്- 19 നിയന്ത്രണ പ്രവർത്തനങ്ങളും ജില്ലയിൽ ഊർജ്ജിതമായി. 

119 സെക്ടറൽ മജിസ്ട്രേറ്റുമാരെയാണ് നിരീക്ഷണത്തിനായി ജില്ലയിൽ നിയോഗിച്ചിട്ടുള്ളത്. പൊതു സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് സെക്ടറൽ മജിസ്ട്രേറ്റുമാർ നിരീക്ഷണം ശക്തമാക്കിയത്‌. നിയമവിരുദ്ധമായി കൂട്ടം കൂടിയതിന്
19 കേസുകൾ രജിസ്റ്റർ ചെയ്തു. കച്ചവട സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്ത 11 കേസുകളും  കണ്ടെത്തി. വ്യാപാര കേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതിന് 41 കേസുകളും ആവശ്യമായ സോപ്പും സാനിറ്റൈസറും ലഭ്യമാക്കാത്തതിന് 12 കേസുകളും റിപ്പോർട്ട് ചെയ്തു. സന്ദർശകരുടെ വിവരങ്ങൾ സൂക്ഷിക്കാത്തതിന് 161 കടകൾക്കെതിരെയും നടപടിയെടുത്തു. മാസ്ക് കൃത്യമായ രീതിയിൽ ഉപയോഗിക്കാത്തതിന് 205 കേസുകളും സെക്ഷൻ 144 ലംഘനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളും ക്വാറൻ്റീൻ ലംഘനം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഒരു കേസും ജില്ലയിൽ രജിസ്റ്റർ ചെയ്തു. 
ഒരു ദിവസം 40 നടുത്ത് പരിശോധനകളാണ് മജിസ്ട്രേറ്റുമാർ നടത്തുന്നത്. പൊതു സ്ഥലങ്ങൾ കൂടാതെ തങ്ങളുടെ പരിധിയിൽ പെട്ട പ്രദേശങ്ങളിൽ നടക്കുന്ന വിവാഹ ചടങ്ങുകൾ , മരണാനന്തര ചടങ്ങുകൾ, ആളുകൾ കൂടുന്ന ഇടങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തും. ഇവരുടെ നിർദ്ദേശത്തെ തുടർന്ന് സ്‌റ്റേഷൻ ഹൗസ് ഓഫീസർ മാരാണ് നടപടി സ്വീകരിക്കുന്നത്. ജില്ലാ കളക്ടറുടെ നിയന്ത്രണത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉദ്യോഗസ്ഥരായാണ് സെക്ടറൽ മജിസ്ട്രേറ്റുമാർ പ്രവർത്തിക്കുന്നത്.

റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെ ഉറച്ച നിലപാടുമായി മോട്ടോര്‍ വാഹനവകുപ്പ്

 





എറണാകുളം: റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ശ്കതമാക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. അനാവശ്യ പരിശോധനകൾ, അമിതപിഴ ഈടാക്കുന്നു എന്നെല്ലാമുള്ള മുറവിളികള്‍ക്ക് കൃത്യമായ മറുപടിയും വകുപ്പിന്‍റെ പക്കലുണ്ട്. 2019ല്‍ രാജ്യത്ത് നടപ്പിലാക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ബാധ്യസ്ഥരാണ്. 
      റോഡിലെ ചെറുതെന്ന് തോന്നുന്ന പല നിയമലംഘനങ്ങളും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റില്‍ വരുത്തുന്ന പലതരം മാറ്റങ്ങളും അവയുടെ ഉദ്യേശത്തെതന്നെ ഇല്ലാതാക്കുന്നതാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു മില്ലീമീറ്റര്‍ വലിപ്പവ്യത്യാസം ഉള്ള നമ്പര്‍ പ്ലേറ്റ് ദൃക്സാക്ഷികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ അപകടമുണ്ടാക്കുന്നതോ കുറ്റകൃത്യത്തിന് ഉപയോഗിക്കുന്നതോ ആയ വാഹനത്തെ തിരിച്ചറിയുന്നതില്‍ തടസം സൃഷ്ടിക്കുന്നു. ക്രിമിനലുകള്‍ ഇത്തരത്തില്‍ ബോധപൂര്‍വ്വം നമ്പര്‍ പ്ലേറ്റില്‍ അക്കങ്ങളും അക്ഷരങ്ങളും വിന്യസിക്കുമ്പോള്‍ യുവാക്കളടക്കം സാധാരണക്കാര്‍ ഒരു വ്യത്യസ്തയ്ക്കായി ഇത്തരം നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നു.
        വാഹനങ്ങളില്‍ നടത്തുന്ന ഏത് തരത്തിലുള്ള രൂപമാറ്റങ്ങളും നിയമ വിരുദ്ധമാണ്.  വിവിധ വാഹനങ്ങളില്‍ നടത്തുന്ന സൈലന്‍സര്‍ മോഡിഫിക്കേഷന്‍ ഗുരുതരമായ മലിനീകരണ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. നിരോധിത എയര്‍ ഹോണുകള്‍ ഗര്‍ഭസ്ഥശിശുവിന്‍റെ കേൾവിശക്തിയെപോലും ദോഷകരമായി ബാധിക്കുന്നകാര്യവും പലരും വിസ്മരിക്കുന്നു. അടുത്തകാലത്തായി കൂടുതല്‍ കണ്ടുവരുന്ന വാഹനങ്ങള്‍ റോഡില്‍ കത്തുന്ന സംഭവങ്ങളിലും മോഡിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്. ഉയര്‍ന്ന പ്രകാശതീവ്രതയുള്ളവ അടക്കം കൂടുതലായി വണ്ടിയില്‍ പിടിപ്പിക്കുന്ന ലൈറ്റുകള്‍ വാഹനത്തിന്‍റെ ഇലക്ട്രിക്കല്‍ സംവിധാനങ്ങളെ അപകടത്തിലാക്കുന്നതാണ് ഇത്തരം പല അപകടങ്ങള്‍ക്കും കാരണം. ദേശീയ പാതയടക്കം ഏത് റോഡിലും ആ റോഡിൽ നിഷ്കർഷിച്ചിട്ടുള്ള വേഗപരിധി പാലിച്ച് വേണം ഓടിക്കേണ്ടത്.     
      എറണാകുളം ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്‍റിന്‍റെ കീഴില്‍ എട്ട് സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയെ അഞ്ച് സെക്ടറുകളായി തിരിച്ചാണ് ഇവയുടെ 24 മണിക്കൂര്‍ പ്രവര്‍ത്തനം. പേപ്പര്‍രഹിത ഇ ചെലാന്‍ സംവിധാനത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനം. 100ല്‍ അധികം മോട്ടോര്‍വാഹന നിയമലംഘനങ്ങളാണ് ശരാശരി എന്‍ഫോഴ്സ്മെന്‍റ് വിഭാഗം മാത്രം ജില്ലയില്‍ കണ്ടെത്തുന്നത്. നിസ്സാരമെന്ന് പലരും പറയുന്ന ചട്ടലംഘനങ്ങള്‍ മൂലം പറയുന്നവര്‍ക്കോ അവരുടെ വേണ്ടപ്പെട്ടവര്‍ക്കോ അപകടം പിണയുമ്പോള്‍ മാത്രമാണ് പലര്‍ക്കും തിരിച്ചറിവ് ഉണ്ടാകുന്നതെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.


പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രാരംഭ ധനസഹായം;
അപേക്ഷ ക്ഷണിച്ചു

കൊച്ചി: ജില്ലയില്‍ സ്ഥിരതാമസമുളളതും 2020-21 വര്‍ഷം പ്ലസ് വണ്‍, ഐറ്റിഐ, പോളിടെക്‌നിക് കോഴ്‌സിന് പ്രവേശനം നേടിയതുമായ, വാര്‍ഷിക വരുമാനം ഒരു ലക്ഷം തൂപയില്‍ താഴെയുളള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രാരംഭ ധനസഹായം നല്‍കുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം (പിന്‍കോഡ് സഹിതം) ഫോണ്‍ നമ്പര്‍, ജാതി, പഠിക്കുന്ന സ്ഥാപനത്തിലെ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം , ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ കാര്‍ഡിന്റെ കോപ്പി, ജാതി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം അപേക്ഷ നവംബര്‍ 15-ന് മുമ്പ് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ പട്ടികവര്‍ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ 686669, വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957, 2970337 ഫോണ്‍ നമ്പറിലും ബന്ധപ്പെടാം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.


മഹാരാജാസ് കോളേജില്‍ പ്രൊജക്ട് ഫെലോ ഒഴിവ്

കൊച്ചി: മാഗ്നറ്റിക് നാനോ മെറ്റീരിയല്‍ സിന്തസിനും അതിന്റെ ആപ്ലിക്കേഷനുകളും എന്ന പേരില്‍ കെ.എസ്.സി.എസ്.ടി.ഇ ഫണ്ട് ചെയ്ത ഗവേഷണ പദ്ധതിയയില്‍ ഒരു പ്രൊജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി ഫിസിക്‌സ് (ഫസ്റ്റ് ക്ലാസ്). 22000/മാസം (ഏകീകരിച്ചത്) ഒരു വര്‍ഷത്തേക്ക്. മികച്ച അക്കാദമിക് പ്രകടനവും ഗവേഷണ പരിചയവും യു.ജി.സി- സിഎസ്‌ഐആര്‍ ജെആര്‍എഫ് ഉളളവര്‍ക്ക് മുന്‍ഗണന. അപേക്ഷയുടെ അവസാന തീയതി ഒക്‌ടോബര്‍ 20.  ഇ-മെയില്‍/മൊബൈല്‍ നമ്പര്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 7012329350. വിലാസം ഇ-മെയില്‍ ലാാീവമാാലറ2005@ഴാമശഹ.രീാ ഡോ.ഇ.എം.മുഹമ്മദ്, എമറിറ്റസ് സയന്റിസ്റ്റ്, ഫിസിക്‌സ് വകുപ്പ്, മഹാരാജാസ് കോളേജ് എറണാകുളം.

കരാര്‍ നിയമനം

കൊച്ചി: ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്റെ ഓഫീസില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സെക്രട്ടറിയുടെ ഒഴിവുണ്ട്. ബിരുദവും എല്‍എല്‍ബി ബിരുദവും പ്രവൃത്തി പരിചയവുമുളളവര്‍ ഒക്‌ടോബര്‍ 30-ന് മുമ്പായി അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 62 വയസ്. അപേക്ഷകള്‍ ബയോഡാറ്റ സഹിതം ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്‍, ചാരങ്ങാട്ട് ബില്‍ഡിങ് 34/895, മാമങ്കലം, അഞ്ചുമന റോഡ്, ഇടപ്പളളി 682024 വിലാസത്തില്‍ അയക്കണം.

ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍
ഡിഗ്രി പ്രവേശനം

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച ഡിഗ്രി കോഴ്‌സുകള്‍ക്ക് കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, അടൂര്‍ ഫോണ്‍ 04734-4076, 8547005045 (ബി.എസ്.സി ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിഷേന്‍സ്). മാവേലിക്കര ഫോണ്‍ 0479-2304494, 0479-2341020, 8547005046 (ബികോം ഫിനാന്‍സ്). കാര്‍ത്തികപ്പളളി (ഫോണ്‍ 0479-2485370, 0479-2485852, 8547005018 (ബി.കോം ഫിനാന്‍സ്). അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ ഫീസായി കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷിക്കാവുന്നതാണ്. തുക കോളേജില്‍ അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ ംംം.ശവൃറ.മര.ശി ലഭ്യമാണ്.

അറിയിപ്പ്
എറണാകുളം : സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്കൂളുകളിൽ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് ഈ അധ്യായന വർഷത്തെ പഠന ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള  പ്രൈമറി, സെക്കണ്ടറി എഡ്യൂക്കേഷൻ എയ്ഡ്  വിതരണം ചെയ്യുന്നു. ഇ -ഗ്രാന്റ്സ് വെബ് പോർട്ടൽ മുഖേനയാണ് അനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപന മേധാവികൾ അതാതു പട്ടിക ജാതി വികസന ഓഫീസുകളിൽ നിന്ന് ലഭിച്ചിട്ടുള്ള ലോഗിൻ ഐ. ഡി. യും പാസ്സ്‌വേർഡും ഉപയോഗിച്ച് കുട്ടികളുടെ ഡാറ്റ എൻട്രി നടത്തി അപേക്ഷകൾ പട്ടികജാതി വികസന ഓഫീസിലേക്ക് ഫോർവേഡ് ചെയ്യണം. ഓൺലൈൻ നടപടി സംബന്ധിച്ച മാർഗ നിർദേശ ങ്ങൾ പട്ടികജാതി വികസന ഓഫീസിൽ നിന്ന് ലഭിക്കും.


കലാകാരന്മാരെ ആദരിച്ച് വീട്ട്മുറ്റത്തൊരു മാവ് പദ്ധതി ആരംഭിച്ചു


അങ്കമാലി: വീട്ട് മുറ്റത്ത് മാവിന്‍ തൈ നട്ട് പിടിപ്പിച്ച് നാട്ടിലെ കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ആദരിക്കുന്ന പുതുമയാര്‍ന്ന പ്രവര്‍ത്തനവുമായി മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി. പദ്ധതിയുടെ ഉദ്ഘാടനം ആര്‍ട്ടിസ്റ്റ് ദേവസ്സിയുടെ വീട്ട്മുറ്റത്ത് മാവിന്‍ തൈ നട്ട് റോജി എം.ജോണ്‍.എം.എല്‍.എ നിര്‍വ്വഹിച്ചു.
    ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
 പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍  മൂക്കന്നൂരിലെ കലാകാരന്മാരെയും എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ആദരിക്കുന്നതാണ് പദ്ധതി. ജനപ്രതിനിധികളോടൊപ്പം അവരുടെ ഭവനത്തില്‍ ചെന്ന് പൊന്നാടയണിക്കുകയും വീട്ടുമുറ്റത്ത് മാവിന്‍തൈ നടുകയുമാണ് ചെയ്യുന്നത്. തൈകള്‍ക്ക് സംരക്ഷണകവചവും ഒരുക്കുന്നുണ്ടെന്ന് ലൈബ്രേറിയന്‍ കെ.പി. ഷൈജു പറഞ്ഞു.
   
ഫോട്ടോ - മൂക്കന്നൂര്‍ പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കലാകാരന്‍ ആര്‍ട്ടിസ്റ്റ് ദേവസിയെ ആദരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ വീട്ടു മുറ്റത്ത് റോജി എം.ജോണ്‍ എം.എല്‍.എ മാവിന്‍ തൈ നടുന്നു.

കരുതൽ തണലിൽ കോവിഡ് കടന്ന്.....
എറണാകുളം : കോവിഡ് രോഗം ജീവിതത്തിൽ ഭയവും ആശങ്കകളും നിറക്കുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ പിന്തുണയോടെ ആത്മവിശ്വാസത്തോടെ കോവിഡ് രോഗത്തെ അതിജീവിച്ച അനുഭവമാണ് ബി. വേണുഗോപാലൻ പോറ്റി എന്ന 65 കാരന് പറയാനുള്ളത്. ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും രോഗികളായി എത്തുന്നവർക്ക് സ്വന്തം കുടുംബത്തിലേതെന്ന പോലുള്ള പരിഗണനയാണ് എഫ്. എൽ. ടി. സി. കളിൽ ലഭ്യമാകുന്നതെന്ന് വേണുഗോപാലൻ പോറ്റി തന്റെ  അനുഭവത്തിലൂടെ  വ്യക്തമാക്കുന്നു. നിരീക്ഷണ കേന്ദ്രങ്ങളിലും കോവിഡ് ആശുപത്രികളിലും കൂട്ടിരിപ്പുകാരില്ലാതെ കൃത്യമായ പരിചരണം ലഭിക്കുമോ എന്ന ആശങ്ക പങ്കു വെക്കുന്നവർക്ക് നിരീക്ഷണ കേന്ദ്രങ്ങളിൽ അത്തരത്തിനുള്ള യാതൊരു ആശങ്കകൾക്കും ഇടമില്ലെന്നു കൂടി വ്യക്തമാക്കുകയാണ് അദ്ദേഹം.

സെപ്റ്റംബർ 26-ആം തീയതി ആണ് വേണുഗോപാലൻ പോറ്റിയെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി രാജഗിരി ഹോസ്റ്റലിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചത്. 65 വയസുകാരനായ അദ്ദേഹത്തിന്  ചുമയും തൊണ്ട വേദനയും മാത്രമായിരുന്നു ലക്ഷണങ്ങൾ. രക്ത സമ്മർദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കും  അദ്ദേഹം മരുന്ന് കഴിച്ചിരുന്നു.

മാധ്യമങ്ങളിൽ നിന്നുള്ള കോവിഡ് വാർത്തകളും കോവിഡിനെ കുറിച്ച് ഈ കാലയളവിൽ അറിഞ്ഞ വിവരങ്ങളും ഒപ്പം കോവിഡ് പോസിറ്റീവ് ആണെന്ന ആശങ്കയും എഫ്. എൽ. ടി. സി. യിലെത്തി ഏതാനും നിമിഷങ്ങൾക്കകം ഇല്ലാതായി. അത്ര മാത്രം ഹൃദ്യമായിരുന്നു എഫ്. എൽ. ടി. സി യിലെ ജീവനക്കാരുടെ പെരുമാറ്റം. ഒപ്പം വൃത്തിയും സൗകര്യങ്ങളുമുള്ള മുറിയും രുചികരമായ ഭക്ഷണ ക്രമവും ആരോഗ്യം എളുപ്പത്തിൽ വീണ്ടെടുക്കാമെന്ന ആത്മവിശ്വാസം നൽകി.

കൃത്യമായ ഇടവേളകളിൽ മരുന്നും രുചിയേറിയ ഭക്ഷണവും ഒപ്പം കുടുംബത്തിലെ അംഗങ്ങളെ പോലെ കരുതലോടെ ഇടപെടുന്ന ജീവനക്കാരും ആണ് കോവിഡ് രോഗത്തെ ധൈര്യ പൂർവ്വം നേരിടാൻ ആത്മവിശ്വാസം നൽകിയതെന്ന് വേണുഗോപാലൻ പോറ്റി പറയുന്നു. ദിവസവും ഒരു നേരമെങ്കിലും സന്ദർശിക്കാൻ ഡോക്ടർ നേരിട്ടത്തിയിരുന്നു. ഏകാന്തതയിൽ സമയം ചെലവഴിക്കാൻ ആയി പുസ്തകങ്ങളും പത്രങ്ങളും സഹായകമായി. ഒക്ടോബർ 8 നാണ് രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തത്. സ്വകാര്യ ആശുപത്രികളിൽ വലിയ തുക ഈടാക്കി നൽകുന്ന സേവനങ്ങളെക്കാൾ കരുതലും സ്നേഹവും സർക്കാരിന്റെ കോവിഡ് ചികിത്സ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭിക്കുന്നതിന്റെ അനുഭവങ്ങൾ ആണ് വേണുഗോപാലൻ പോറ്റി പങ്കു വെയ്ക്കുന്നത്. ഡോ. സിറിലിന്റെ നേതൃത്വത്തിൽ ഉള്ള ആരോഗ്യ പ്രവർത്തകർ ആണ് ചികിത്സക്ക് നേതൃത്വം നൽകിയത്.

ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോളും ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ളവരിൽ കോവിഡ് 19 സ്ഥിരീകരിക്കുമ്പോളും രോഗബാധിതർക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കണമെന്ന നിശ്ചയദാർഢ്യത്തിലാണ് ജില്ലാ ആരോഗ്യ വിഭാഗം. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും ആശുപത്രികളിലും മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിൽ ജില്ലാ ഭരണകൂടവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും സദാ ജാഗരൂഗരാണ്. ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകരം കൂടിയാണ്  ബി. വേണുഗോപാലൻ പോറ്റിയുടെ വാക്കുകൾ.