Friday, March 4, 2016

കായല്‍ കയ്യേറ്റം - ജയസൂര്യയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു


കൊച്ചി നഗരസഭയിലെ രണ്ട്‌ മുന്‍ ഭാരവാഹികളും 

കേസില്‍ പ്രതികളാണ്‌

കൊച്ചി: കായല്‍ കയ്യേറി ബോട്ട്‌ ജെട്ടിയും വീടിന്റെ ചുറ്റുമതിലും നിര്‍മ്മിച്ചതിന്‌ സിനിമാ താരം ജയസൂര്യയ്‌ക്ക്‌ എതിരെ വിജിലന്‍സ്‌ ആന്റ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌തു. 
കൊച്ചി നഗരസഭയിലെ രണ്ട്‌ മുന്‍ ഭാരവാഹികളും കേസില്‍ പ്രതികളാണ്‌. കൊച്ചിന്‍ കോര്‍പ്പറേഷന്‍ മുന്‍ സെക്രട്ടറി വി.ആര്‍.രാജു,മുന്‍ എക്‌സിക്യട്ടീവ്‌ എന്‍ജിനിയര്‍ എന്‍.എം.ജോര്‍ജ്‌ എന്നിവരും ജയസൂര്യയുടെ കായല്‍ കയ്യേറ്റത്തില്‍ പ്രധാന റോള്‍ ഉണ്ടെന്ന്‌ വിജിലന്‍സ്‌ കണ്ടെത്തി. 
അടുത്ത രണ്ടു ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിക്കുമെന്ന്‌ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതില്‍ ഇനിയും ഏറെപ്പേര്‍ക്ക്‌ പങ്ക്‌ ഉണ്ടെന്നു കരുതുന്നു. ഇവരെയും ഉള്‍പ്പെടുത്തി വിശദമായ കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. 
ചെലവന്നരിലെ വേമ്പനാട്ട്‌ കായല്‍ തീരം കയ്യേറി നികത്തിയെടുത്ത ഭൂമി തന്റേതെന്നു കാണിച്ച്‌ വീട്‌ നിര്‍മ്മാണത്തിനു വേണ്ടി കോര്‍പ്പറേഷനില്‍ ജയസൂര്യ നല്‍കിയ അപേക്ഷ അനുവദിച്ചു കൊടുത്തതില്‍ നിരവധിപേര്‍ക്ക്‌ പങ്ക്‌ ഉണ്ടെന്നു കോടതി കരുതുന്നു. 
കളമശേരി സ്വദേശി ഗിരീഷ്‌ ബാബു നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ്‌ വിജിലന്‍സ്‌ കോടതി കേസ്‌ എടുത്ത്‌ അന്വേഷണം ആരംഭിക്കുന്നത്‌. ഇതേതുടര്‍ന്ന്‌ കഴിഞ്ഞമാസം 25ന ുവിജിലന്‍സ്‌ കോടതി ജഡ്‌ജി പി.മാധവന്‍ വിജിലന്‍സ്‌ ഡിഎസ്‌പിയെ അന്വേഷണത്തിനു ചുമതലപ്പെടുത്തി ഉത്തരവിട്ടത്‌. കാലതാമസം കൂടാതെ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും കഴിഞ്ഞു. 
കോര്‍പ്പറേഷന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റത്തിനെതിരെ ആദ്യ നീക്കം നടത്തുന്നത്‌ 2014 ഫെബ്രുവരി 28നു നല്‍കിയ ഉത്തരവിലൂടെയാണ്‌. കായല്‍ കയ്യേറി നിര്‍മ്മിച്ച ബോട്ട്‌ ജെട്ടിയും ചുറ്റുമതിലും പൊളിച്ചുമാറ്റുവാന്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഈ ഉത്തരവ്‌ ജയസൂര്യ തള്ളിക്കളയുകയായിരുന്നു. എന്നാല്‍ ഉത്തരവ്‌ ഇറക്കിയത്‌ ഒഴിച്ചാല്‍ കൊച്ചി നഗരസഭ കയ്യേറ്റം ഒഴിപ്പിക്കാനും ബോട്ട്‌ ജെട്ടിയും ചുറ്റുമതിലും പൊളിച്ചു കളയുവാനും തയ്യാറായില്ല. പരസ്‌പര ധാരണപോലെ ഇരുവരും നീങ്ങുന്നതിനിടെയാണ്‌ ഗീരീഷ്‌ ബാബു പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി കോടതിയില്‍ എത്തുന്നത്‌. 
കോടതി കണയന്നൂര്‍ താലൂക്ക്‌ സര്‍വേയറെ ജയസൂര്യയുടെ ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ ചുമതലപ്പെടുത്തയിരുന്നു. സര്‍വേ പ്രകാരം ജയസൂര്യ 3.7 സെന്റ്‌ വരുന്ന ഭൂമി കായല്‍ കയ്യേറി നികുത്തി സ്വന്തമാക്കിയതായി കണ്ടെത്തിയിരുന്നു.