Monday, January 29, 2018

യുവതിയെ മതം മാറ്റി ഐ എസ്‌ ഭീകരര്‍ക്ക്‌ വില്‍ക്കാന്‍ ശ്രമിച്ചെന്ന കേസ്‌ എന്‍ ഐ എ ഏറ്റെടുത്തു



കൊച്ചി ഗുജറാത്തില്‍ താമസിച്ചിരുന്ന പത്തനംതിട്ട റാന്നി സ്വദേശിനിയെ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച്‌ നിര്‍ബന്ധിതമായി മതം മാറ്റി ഐ എസ്‌ തീവ്രവാദികള്‍ക്ക്‌ ലൈംഗിക അടിമയായി വില്‍ക്കാന്‍ ശ്രമിച്ചുവെന്ന കേസ്‌ എന്‍ ഐ എ ഏറ്റെടുത്തു. എന്‍ ഐ ഐ കോടതി ജഡ്‌ജ്‌ കൗസര്‍ എടപ്പകത്ത്‌ മുമ്പാകെ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം എഫ്‌ ഐ ആര്‍ ഫയല്‍ ചെയ്‌തു.
തലശേരി സ്വദേശി മുഹമ്മദ്‌ റിയാസ്‌ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്‌ത്‌ വശംവദയാക്കി വിവാഹം കഴിച്ചെന്നും പിന്നീട്‌ ഐ എസ്‌ തീവ്രവാദികള്‍ക്ക്‌ കൈമാറുന്നതിന്‌ സൗദി അറേബ്യയില്‍ നിന്ന്‌ സിറിയയിലേക്ക്‌ കൊണ്ടു പോകാന്‍ ശ്രമിച്ചെന്നുമാണ്‌ യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട്‌ പറവൂര്‍ സ്വദേശികളായ രണ്ടു പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. പറവൂര്‍ പെരുവാരം മന്ദിയേടത്ത്‌ ഫയാസ്‌ (23), മാഞ്ഞാലി തലക്കാട്ട്‌ സിയാദ്‌(48)എന്നിവരെയാണ്‌ കേസ്‌ ആദ്യം അന്വേഷിച്ച പോലീസ്‌ പിടികൂടിയത്‌. മുഖ്യപ്രതി മുഹമ്മദ്‌ റിയാസിന്റെ അടുത്ത ബന്ധുവാണ്‌ ഫയാസ്‌. യുവതിയെ മാഞ്ഞാലിയില്‍ താമസിക്കുന്നതിന്‌ സഹായം നല്‍കിയത്‌ ഫായാസാണ്‌.
2014ല്‍ ബാംഗളൂരില്‍ പഠിക്കുന്ന സമയത്താണ്‌ മുഹമ്മദ്‌ റിയാസിനെ യുവതി പരിചയപ്പെടുന്നത്‌. ലൈംഗിക വേഴ്‌ച രഹസ്യമായി ചിത്രീകരിച്ച ശേഷം ഇതു കാണിച്ച്‌ ഭീഷണിപ്പെടുത്തി മതംമാറ്റത്തിന്‌ പ്രേരിപ്പിച്ചുവെന്ന്‌ യുവതി പറയുന്നു. വിവരമറിഞ്ഞെത്തിയ മാതാപിതാക്കള്‍ യുവതിയെ ഗുജറാത്തിലേക്ക്‌ കൊണ്ടുപോയി. മുഹമ്മദ്‌ റിയാസ്‌ ഹൈക്കോടതിയില്‍ ഹേബിയസ്‌ കോര്‍പസ്‌ നല്‍കിയതിനെ തുടര്‍ന്ന്‌ ഹൈക്കോടതിയില്‍ ഹാജരായ യുവതി റിയാസിനോടൊപ്പം പോകാന്‍ താല്‍പര്യമറിയിക്കുകയും കോടതി ഇത്‌ അനുവദിക്കുകയും ചെയ്‌തു. തുടര്‍ന്നാണ്‌ ഇവര്‍ ബന്ധുവായ ഫയാസിന്റെ പറവൂരിലെ വീട്ടിലും പിന്നീട്‌ മാഞ്ഞാലിയിലെ വാടക വീട്ടിലുമായി താമസിച്ചത്‌. അവിടെ നിന്നാണ്‌ സന്ദര്‍ശക വിസയില്‍ സൗദിയിലേക്ക്‌ പോയത്‌.
വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാണ്‌ യുവതിയെ സൗദി അറേബ്യയിലേക്ക്‌ കൊണ്ടു പോയതത്രെ. സൗദിയില്‍ നിന്ന്‌ തന്നെ സിറിയയിലേക്ക്‌ കടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്‌ വിവരം പിതാവിനെ വിവരമറിയിക്കുകയും തുടര്‍ന്ന്‌ സൗദിയിലുള്ള സുഹൃത്തുക്കള്‍ മുഖേന ഇന്ത്യയിലേക്ക്‌ രക്ഷപെടുകയും ചെയ്‌തുവെന്നാണ്‌ യുവതി പറയുന്നത്‌. മുഹമ്മദ്‌ റിയാസിനെതിരെ യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന്‌ കോടതി നിര്‍ദേശ പ്രകാരം പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സ്വദേശികളായ നാലു പേരും ബാംഗളൂരിലുള്ള ഒരു സ്‌ത്രീയും ഒരു അഭിഭാഷകനും ഉള്‍പ്പെടെ 10 പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. റിയാസ്‌ അമ്മയോടൊപ്പം സൗദിയിലാണ്‌.