Thursday, March 3, 2016

കലക്ടര്‍ പുറത്താക്കിയ ജീവനക്കാരെ മന്ത്രി തിരിച്ചെടുത്തു


കെഎംആര്‍എല്‍ -ജില്ലാ കലക്ടര്‍ പോരില്‍ ആദ്യജയം കെ.എം.ആര്‍.എല്ലിന്‌


കൊച്ചി ജില്ലാ കലക്ടറും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെ.എം.ആര്‍.എല്‍) തമ്മിലുള്ള പോരില്‍ സര്‍ക്കാര്‍ ഇടപെട്ടതോടെ ആദ്യ ജയം കെ.എംആര്‍.എല്ലിന്‌. കലക്ടര്‍ പുറത്താക്കിയ ഒന്‍പത്‌ കെ.എംആര്‍.എല്‍ ജീവനക്കാരെയും ലാന്‍ഡ്‌ അക്വിസേഷന്‍ ഓഫീസില്‍ പ്രവേശിപ്പിക്കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ആവശ്യപ്പെട്ടു.
മെട്രോയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു ജില്ലാ ഭരണകൂടത്തിനെ സഹായിക്കാന്‍ ലാന്‍ഡ്‌ അക്വിസേഷന്‍ ഓഫീസില്‍ കെ.എം.ആര്‍.എല്‍ നിയോഗിച്ച ഒന്‍പത്‌ ജീവനക്കാരെ കഴിഞ്ഞ തിങ്കളാഴ്‌ച കലക്ടര്‍ എം.ജി.രാജമാണിക്യം മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജീവനക്കാര്‍ ഉപയോഗിച്ചിരന്നു കംപ്യുട്ടറുകളും അനുബന്ധ ഉപകരണങ്ങളും കൊണ്ടുപോകാന്‍ കലക്ടര്‍ അനുവദിച്ചില്ല.കെ.എം.ആര്‍.എല്ലിന്റെ ഉടമസ്ഥതിയിലുള്ളതാണ്‌ ഇവ. ശീമാട്ടിയുമായി ബന്ധപ്പെട്ട്‌ വിജിലന്‍സ്‌ കോടതിയില്‍ നിലവിലുള്ള കലക്ടര്‍ക്കെതിരായ കേസ്‌ തീര്‍പ്പാക്കിയിട്ടു കംപ്യൂട്ടറുകള്‍ കൈമാറിയില്‍ മതിയെന്നു കലക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു
എന്നാല്‍ ഇതിനെതിരെ ഇതുസംബന്ധിച്ചു റവന്യുവകുപ്പിന്റെ വക ഉത്തരവ്‌ ജില്ലാ കലക്ടര്‍ക്കു ലഭിച്ചു.ഇതില്‍ ഈ ജീവനക്കാര്‍ റവന്യുവകുപ്പ്‌ ഉദ്യോഗസ്ഥരാണെന്നും അവരോട്‌ മടങ്ങിപ്പോകാന്‍ പറയേണ്ടത്‌ റവന്യുവകുപ്പാണെന്നും ജില്ലാ കലക്ടര്‍ക്ക്‌ അതിനു അധികാരം ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. . ഇതോടെ ജില്ലാ കലക്ടറുടെ അധികാരത്തിന്റെ പത്തി താഴ്‌ന്നു.
കലക്ടറുടെ പുറത്താക്കലിനെ തുടര്‍ന്നു ഒന്‍പതു ജീവനക്കാരില്‍ മിക്കവരും അവധിയില്‍ പ്രവേശിച്ചിരുന്നു. ചിലര്‍ റവന്യു ടവറിലെ കെ.എം.ആര്‍.എല്‍ ഓഫിസിലും മടങ്ങിയെത്തി.ഇവരെല്ലാം ഇന്നലെ ലാന്‍ഡ്‌ അക്വിസേഷന്‍ ഓഫീസില്‍ ജോലിക്കു കയറി.
അതേസമയം ജില്ലാ കലക്ടറുമായി ഇക്കാര്യം സംസാരിച്ചതായും എല്ലാം പരിഹരിച്ചതായും മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു.
ജില്ലാ കലക്ടര്‍ എം.ജി.രാജമാണിക്യവും കെ.എം.ആര്‍.എല്ലുമായുള്ള പോരിന്റെ തുടക്കവും ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ്‌. മെട്രോ റെയിലിന്റെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്‌ സ്ഥലവും കെട്ടിടവും നഷ്ടപ്പെട്ടവര്‍ക്ക്‌ നല്‍കി വരുന്ന നഷ്ടപരിഹാര തുകയുടെ കാര്യത്തില്‍ ജില്ലാ കലക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായ ശീമാട്ടിയ്‌ക്കു അനുകൂലമായ നടപടിയാണ്‌ കെ.എം.ആര്‍.എല്ലിനെ ചൊടിപ്പിച്ചത്‌. ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെട്ട മറ്റാര്‍ക്കും ലഭിക്കാത്ത വിധം ഉയര്‍ന്ന നഷ്ടപരിഹാര തുകയും മെട്രോ റെയിലിനു അടിയില്‍ ശീമാട്ടിയ്‌ക്ക്‌ മാത്രമായി പാര്‍ക്കിങ്ങ്‌ സൗകര്യവും നല്‍കാന്‍ കലക്ടര്‍ എം.ജി.രാജമാണിക്യം രഹസ്യധാരണ ഉണ്ടാക്കിയിരുന്നു. കെ.എം.ആര്‍.എല്ലിന്റെ വിശ്വാസത്തെ തകര്‍ക്കുന്നതും നിരവധി കേസുകള്‍ക്കു വഴിവെക്കുന്നതുമാണ്‌. ശീമാട്ടിയ്‌ക്കു നല്‍കിയ നഷ്ടപരിഹാരതുകയും ആനുകൂല്യങ്ങളും. ഈ ആനുകൂല്യങ്ങളെല്ലാം തങ്ങള്‍ക്കും വേണമെന്നു ആവശ്യപ്പെട്ടു ഭൂമി നഷ്ടപ്പെട്ട 400ലേറെപ്പേര്‍ കോടതിയില്‍ എത്തിയാല്‍ കുടുങ്ങുന്നത്‌ കെ.എം.ആര്‍എല്‍ ആയിരിക്കും. ഇക്കാര്യം കെ.എം.ആര്‍.എല്‍ പുറത്തുവിട്ടതോടെയാണ്‌ പോര്‌ തുടങ്ങിയത്‌.
കെ.എം.ആര്‍.എല്‍ ജീവനക്കാരുടെ സേവനം സ്ഥലമെടുപ്പിന്‌
ആവശ്യമില്ലെന്നാണ്‌ കലക്ടറുടെ നിലപാട്‌ .കൂടുതല്‍ ആളുകളെ ആവശ്യമുണ്ടെങ്കില്‍ റവന്യുവകുപ്പില്‍ നിന്നു തന്നെ നിയോഗിക്കാനാവുമെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ പകരം സംവിധാനം ഉണ്ടാക്കാന്‍ തനിക്ക്‌ അധികാരമുണ്ടെന്നും കലക്ടര്‍ പ്രസ്‌താവിച്ചിരുന്നു. ഇതോടെയാണ്‌ സര്‍ക്കാരിനു കലക്ടറെ മെരുക്കാന്‍ ഇടപെടേണ്ടിവന്നത്‌.
ശീമാട്ടിയുടെ കാര്യത്തില്‍ ജില്ലാ കല്‌ക്ടര്‍ ഉണ്ടാക്കിയ രഹസ്യധാരണ പുറത്തുവന്നതോടെ കലക്ടര്‍ക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതിയില്‍ കളമശേരി സ്വദേശി ഗിരീഷ്‌ ബാബു നല്‍കിയ പരാതിയില്‍ ത്വരിതാ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു .വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ ശീമാട്ടിയുമായി ജില്ലാ കലക്ടര്‍ ഉണ്ടാക്കിയ രഹസ്യധാരണകള്‍ പരിശോധിച്ചുവരുകയാണ്‌. പരാതിക്കാരനായ ഗിരീഷ്‌ ബാബുവില്‍ നിന്നും തെളിവുകള്‌ എടുത്തു.
കളമശേരി അപ്പോളോ ടയേഴ്‌സിന്റെ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലും ജില്ലാ ഭരണകൂടവും കെ.എംആര്‍.എല്ലുമായി ഭിന്നത ഉണ്ടായിരുന്നു. വിജിലന്‍സ്‌ കോടതിയുടെ അന്വേഷണ പരിധിയില്‍ ഈ ഇടപാടും കടന്നുവരും. 

വിശപ്പില്ലാത്ത മരട്, പെണ്‍കുഞ്ഞിന് 10,000 രൂപ ഇന്‍ഷുറന്‍സ്

സാമൂഹ്യസുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി മരട് നഗരസഭ ബജറ്റ്

മരട്: മാലിന്യ സംസ്‌ക്കരണ പദ്ധതി അടക്കം വിവിധ പദ്ധതികളുടെ പൈലറ്റ് പ്രോഗ്രാം 33 വാര്‍ഡുകളിലും തുടങ്ങുന്നതിനുള്ള പദ്ധതിക്ക് പണം വകയിരുത്തി മരട് നഗരസഭയില്‍ പുതിയ ഭരണസമിതിയുടെ കന്നി ബജറ്റ്. 122.18 കോടി വരവും 121.09 കോടി ചെലവും 1.08 കോടി മിച്ചവും വരുന്ന ബജറ്റാണ് വൈസ് ചെയര്‍മാന്‍ കെ.എ. ദേവസി അവതരിപ്പിച്ചത്. സാമൂഹ്യ സുരക്ഷാ രംഗത്ത് വിശപ്പില്ലാത്ത മരട് നഗരസഭ പദ്ധതി നടപ്പാക്കും. പെണ്‍ കുഞ്ഞ് ജനിച്ചാല്‍ കുട്ടിക്ക് 18 വര്‍ഷത്തേക്ക് 10,000 രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിയും നടപ്പാക്കും.
പാലിയേറ്റിവ് കെയര്‍ മരട് മരട്, നെട്ടൂര്‍ എന്നി രണ്ടു യൂണിറ്റുകളായി വിഭജിക്കും. സമ്പൂര്‍ണ്ണ ജൈവ പച്ചക്കറി ഗ്രാമമായി മരട് നഗരസഭയെ മാറ്റും. ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട് ചെറുകിട വ്യവസായ യൂണിറ്റുകള്‍, വനിതകള്‍ക്ക് താറാവ് യൂണിറ്റ്, മുട്ടക്കോഴി യൂണിറ്റ്, പലഹാര യൂണിറ്റ്, തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റ് എന്നിവ ആരംഭിക്കും. വൃക്ക രോഗികള്‍ക്ക് നിലവില്‍ കൊടുത്തിരുന്ന 40,000 രൂപ 50,000 രൂപയായി വര്‍ധിപ്പിക്കും. വളന്തകാട്ടിലേക്ക് താത്കാലിക യാത്രാ സൗകര്യത്തിന് ആധുനിക തൂക്കുപാലവും, കുണ്ടന്നൂര്‍ ജംഗ്ഷനില്‍ പേ ആന്‍്ഡ യൂസ് ടോയ്‌ലെറ്റും, ഓപ്പണ്‍ എയര്‍ സ്‌റെജും, ഹൈടെക് പച്ചക്കറി മാര്‍ക്കറ്റും, ഫിഷ് മാര്‍ക്കറ്റും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആരംഭിക്കും.
ശാന്തീവനത്തില്‍ ഫ്രീസര്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കും. എല്ലാ വഴികളും വൈദ്യതികരിക്കുന്നതിനൊപ്പം എല്ലാ ആരാധനാലയങ്ങള്‍ക്കു മുന്നിലും മിനി ഹൈമാസ്‌ക്ക് ലൈറ്റ് സ്ഥാപിക്കും.
ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ബി. അനില്‍കുമാര്‍, സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങള്‍, കൗണ്‌സിലര്‍മാര്‍, സെക്രട്ടറി ബി. അനില്‍കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ഇന്ത്യയിലെ ആദ്യ വയോജന സൗഹൃദ കലാലയമായി തേവര എസ്എച്ച് കോളേജ്




കൊച്ചി: വയോജന സൗഹൃദ കലാലയ പരിപാടിക്ക് തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ തുടക്കമായി. കാലടി സര്‍വകലാശാല വിസി ഡോ. എം.സി. ദിലീപ് കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി ഓഫ് തേഡ് ഏജ് എന്ന രാജ്യാന്തര ആശയത്തിന്റെ ഭാഗമായാണ് വയോജന സൗഹൃദ കലാലയം പരിപാടി നടപ്പാക്കുന്നത്. വയോജന സൗഹൃദ ജില്ലയായി മാറുന്നതിനുള്ള ജില്ല ഭരണകൂടത്തിന്റെ
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലേക്ക്‌ഷോര്‍ ആശുപത്രിയുടെയും മാജിക്‌സ് സന്നദ്ധ സംഘടനയുടെയും സഹകരണത്തോടെയാണിത്.  പ്രായപരിധിയില്ലാതെ പഠിക്കുവാനും അറിവ് പങ്കുവെക്കുവാനുമുള്ള അവസരമൊരുക്കുകയാണ് വയോജന സൗഹൃദ കലാലയം അഥവാ ഏജ് ഫ്രണ്ട്‌ലി കോളേജ് എന്ന ആശയത്തിലൂടെ എന്ന് ഏജ് ഫ്രണ്ട്‌ലി ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. പ്രവീണ്‍ ജി.പൈ പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ അടിസ്ഥാന കംപ്യൂട്ടര്‍ പരിശീലനമാണ് മുതിര്‍ന്ന പഠിതാക്കള്‍ക്ക് നല്‍കുന്നത്. തുടര്‍ന്ന് ഇന്റര്‍നെറ്റ് വഴി പണമിടപാടുകള്‍ നടത്തുന്നതിനുള്ള പരിശീലനം നല്‍കും. റെയില്‍വേ ടിക്കറ്റ് ബുക്കിംഗ്, നെറ്റ് ബാങ്കിംഗ്, ഓണ്‍ലൈന്‍ പെയ്‌മെന്റ്, സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം, വീഡിയോ കാളിംഗ് തുടങ്ങിയവയില്‍ പരിശീലനം നല്‍കും. ആദായ നികുതി റിട്ടേണുകള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യുന്നതിനും ടാലിയും പരിശീലിപ്പിക്കും. തുടക്കത്തില്‍ ചെറിയ കോഴ്‌സുകളാണ് ആംരഭിക്കുന്നതെങ്കിലും ബിരുദാനന്തര ബിരുദം, ഗവേഷണം പോലുള്ള മേഖലയിലും തുടര്‍ പഠനം നടത്താന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവസരമൊരുക്കും.
കോളേജിലെ അധ്യാപനത്തില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികളാണ് ക്ലാസുകള്‍ എടുക്കുന്നത്. കോഴ്‌സുകള്‍ സൗജന്യമാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ കോളേജ് പ്രവേശനത്തിനുള്ള ഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍ വയോജന സൗഹൃദ കലാലയ പരിപാടിയലെ കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തും. അടുത്ത ഘട്ടത്തില്‍ വരുമാനം നേടാനും തൊഴില്‍ ചെയ്യുന്നതിനുമുള്ള അവസരമൊരുക്കും. ഇതിനായി എംപ്ലോയ്‌മെന്റ് സര്‍വീസ് ആരംഭിക്കും. ജോലിക്കായി മുതിര്‍ന്ന പൗരന്മാരെ തേടുന്നവരുടെയും ജോലി ചെയ്യാന്‍ താല്‍പര്യമുള്ള മുതിര്‍ന്ന പൗരന്മാരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഡേറ്റ ബാങ്ക് ഉപയോഗിച്ചാകും എംപ്ലോയ്‌മെന്റ് സര്‍വീസ് പ്രവര്‍ത്തിക്കുക. പരിപാടിയുടെ ഭാഗമായി ഇരുപതോളം മുതിര്‍ന്ന പൗരന്മാര്‍ പങ്കെടുത്ത വയോജന വിനോദയാത്രയും ഏകദിന ക്യാപും സംഘടിപ്പിച്ചിരുന്നു. കോളേജിലെ ലാബ് അടക്കമുള്ള സംവിധാനങ്ങള്‍ പരിചയപ്പെടുന്നതിനു വേണ്ടിയാണ് കോളേജില്‍ ക്യാപ് സംഘടിപ്പിച്ചത്.
വയോജന സൗഹൃദ ജില്ല പദ്ധതിയുടെ ഭാഗമായി സീനിയര്‍ ടാക്‌സി സേവനവും ലഭ്യമാക്കുന്നുണ്ടെന്ന് ജില്ല കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ പറഞ്ഞു. നഗരത്തിലെ തിരഞ്ഞെടുത്ത ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി വയോജന സൗഹൃദ സമീപനം ലഭ്യമാക്കുകയാണ് ലക്ഷ്യം. കൂടാതെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശുപത്രിയില്‍ പോകുന്ന സന്ദര്‍ഭത്തിലും മറ്റും ഇവരുടെ സഹായം ലഭിക്കും. എല്‍ഡര്‍ ലൈന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവഴി മുതിര്‍ന്ന പൗരന്മാര്‍ക്ക് പകല്‍ സമയങ്ങളില്‍ ഏതു വിവരങ്ങള്‍ അറിയുന്നതിനും പരാതികള്‍ അറിയിക്കുന്നതിനും വിളിക്കാം. 


കൊച്ചി നഗരസഭയുടെ നികുതി നിര്‍ദ്ദേശം കുത്തകകളെ സഹായിക്കാനെന്ന്‌



കൊച്ചി: കൊച്ചി നഗരസഭ പരിധിയിലെ കേബിള്‍ ടിവി ഉപഭോക്താക്കള്‍ക്ക്‌ പ്രതിമാസം 10 രൂപ വിനോദ നികുതി
ഏര്‍പ്പെടുത്തിയ കോര്‍പ്പറേഷന്‍ ബജറ്റിലെ നികുതി നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന്‌ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്‍ വ്യക്തമാക്കി. #ഡിടി എച്ചിനും ഐപി ടിവിക്കും നികുതി ഏര്‍പ്പെടുത്താതെ കേബിള്‍ ടിവിക്കു നികുതി ഏര്‍പ്പെടുത്തുന്ന നടപടി കുത്തകകളെ സഹായിക്കാനുള്ള ശ്രമമാണെന്നന്‌ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്‍ ആരോപിച്ചു. 
കേബിള്‍ ടിവി ഉപഭോക്താക്കള്‍ക്ക്‌ വിനോദ നികുതി ഏര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ 10ന്‌ നഗരസഭാ ഓഫീസിന്‌ മുന്‍പിലേക്ക്‌ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.. 
ഓപ്പറേറ്റര്‍മാര്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിച്ച്‌ ഒട്ടേറെ സാമ്പത്തിക പ്രതിസന്ധികളെ നേരിടുമ്പോളുള്ള ഈ നടപടി പ്രതിഷേധാര്‍ഹമാണെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരത്തെ തുടര്‍ന്ന്‌ നികുതി പിരിക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കി നിയമപരമായി നേരിടുമെന്നും അവര്‍. വാര്‍ത്താസമ്മേളനത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. രാജന്‍, ജില്ലാ പ്രസിഡന്റ്‌ എം.എന്‍. ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി പി.എസ്‌. രജനീഷ്‌, സുഡീഷ്‌ പട്ടണം എന്നിവര്‍ പങ്കെടുത്തു.

പാചകവാതക വിതരംണം തകരാറില്‍



ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍
മെല്ലെപ്പോക്ക്‌ സമരം തുടരുന്നു

കൊച്ചി
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉദയംപേരൂര്‍ ബോട്ടിലിങ്ങ്‌ യൂണിറ്റിലെ ഹൗസ്‌ കീപ്പിങ്ങ്‌ ജീവനക്കാരുടെ മെല്ലെപ്പോക്ക്‌ സമരം തുടരുന്നു. ഇത്‌ പാചകവാതക നീക്കത്തിനെ ബാധിച്ചു. സാധാണ ദിവസം 160 ലോഡ്‌ പാചകവാതക സിലിണ്ടറുകളാണ്‌ പുറത്തേക്ക്‌ പോകാറുള്ളത്‌. എന്നാല്‍ സമരം തുടങ്ങിയതോടെ ഇതിന്റെ പകുതിപോലും കയറ്റിവിടുവാന്‍ കഴിയുന്നില്ല.
ഈ നില തുടര്‍ന്നാല്‍ മധ്യകേരളത്തിലെ പാചക വാതക ക്ഷാമം രൂക്ഷമാക്കും. ലോഡ്‌ എടുക്കാന്‍ എത്തുന്ന ട്രക്ക്‌ ഡ്രൈവര്‍മാര്‍ക്ക്‌ ഇപ്പോള്‍ ഒന്നിടവിട്ടുമാത്രമാണ്‌ സിലിണ്ടറുകള്‍ ലഭിക്കുന്നത്‌.
അടിസ്ഥാന ശമ്പളം 8000ല്‍ നി്‌ന്നും 15,000 രൂപ ആക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ സമരം ആരംഭിച്ചിരിക്കുന്നത്‌. കഴിഞ്ഞ ഏതാനും ആഴ്‌ചമുന്‍പ്‌ ഇതേ ആവശ്യം ഉന്നയിച്ചു പണിമുടക്കിയപ്പോള്‍ വിളിച്ചുകൂട്ടിയ അനുരഞ്‌ജന ചര്‍ച്ചയില്‍ ശമ്പളം വര്‍്‌ധിപ്പിക്കാമെന്നു ജില്ലാ കലക്ടര്‍ ഉറപ്പ്‌ നല്‍കിിരുന്നു. എന്നാല്‍ തൊഴിലാളികള്‍ക്കു ശമ്പളം കൂട്ടിനല്‍കാന്‍ തയ്യാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ്‌ മെല്ലപ്പോക്ക്‌ സമരം. 


രമേശ്‌നാരയണന്‌ അവാര്‍ഡ്‌്‌ കിട്ടിയതോടെ മതിഭ്രമം ബാധിച്ചു- ആര്‍.എസ്‌.വിമല്‍


കൊച്ചി

സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്‌ ലഭിച്ചതോടെ മതിഭ്രമം ബാധിച്ചതുപോലെയാണ്‌ സംഗീത സംവിധായകന്‍ രമേശ്‌ നാരായണന്‍ പെരുമാറുന്നതെന്ന്‌ ചിത്രത്തിന്റെ സംവിധായകന്‍ ആര്‍.എസ്‌. വിമല്‍.
പ്രിഥ്വിരാജിന്റ സമ്മര്‍ദ്ദം കൊണ്ടാണ്‌ - എന്ന്‌്‌ തന്റെ മൊയ്‌തിനീലെ തന്റെ പാട്ടുകള്‍ സംവിധായകന്‍ മാറ്റിയതെന്ന്‌ രമേശ്‌ നാരായണന്‍ ആരോപിച്ചിരുന്നു.
രമേശ്‌ നാരായണനെപ്പോലുള്ള ഒരാള്‍ക്ക്‌ ഇത്ര പെട്ടെന്ന്‌ മതിഭ്രമം വന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സംഗീതം പറയുന്ന നാവ്‌ കൊണ്ട്‌ മഹാകള്ളം പറയുന്ന നിലയിലായിരിക്കുന്നുവെ്‌നും ആര്‍.എസ്‌.വിമല്‍ പറഞ്ഞു. രമേശ്‌ നാരായണനു സംസ്ഥാന അവാര്‍ഡ്‌ കിട്ടിയ ശാരദാംബരം എന്ന ഗാനം പോലും പലതവണ മാറ്റി ചെയ്‌തതിനു ശേഷമാണ്‌ ചിത്രത്തിനു യോജിച്ച രീതിയില്‍ തയ്യാറായതെന്നും വിമല്‍ പറഞ്ഞു.സാഹചര്യത്തിനു യോജിക്കാത്ത സംഗീതമായിരുന്നു രമേശ്‌ നാരായണന്‍ ആദ്യം തയ്യാറാക്കിയത്‌. പലതവണ മാറ്റിചെയ്‌തിട്ടും ശരിയാകാത്തതിനാല്‍ താന്‍ ഇടപെട്ടുവെന്നും ശാരദാംബരം എന്ന ഗാനം രൂപപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം തയ്യാറാക്കിയ മറ്റു ഗാനങ്ങളും ചിത്രത്തിനു യോജിക്കാത്തതിനാലാണ്‌ വേണ്ടെന്നു വെച്ചതെന്നും രമേശ്‌ നാരയാണന്റെ ഈണങ്ങള്‍ പ്രിഥ്വിരാജിനും ഇഷ്ടമായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിനെ ഒഴിവാക്കിയതില്‍ പ്രിഥ്വിരാജിന്‌ ഒരു പങ്കുമില്ലെന്നും വിമല്‍ പറഞ്ഞു.