Thursday, March 3, 2016

കലക്ടര്‍ പുറത്താക്കിയ ജീവനക്കാരെ മന്ത്രി തിരിച്ചെടുത്തു


കെഎംആര്‍എല്‍ -ജില്ലാ കലക്ടര്‍ പോരില്‍ ആദ്യജയം കെ.എം.ആര്‍.എല്ലിന്‌


കൊച്ചി ജില്ലാ കലക്ടറും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെ.എം.ആര്‍.എല്‍) തമ്മിലുള്ള പോരില്‍ സര്‍ക്കാര്‍ ഇടപെട്ടതോടെ ആദ്യ ജയം കെ.എംആര്‍.എല്ലിന്‌. കലക്ടര്‍ പുറത്താക്കിയ ഒന്‍പത്‌ കെ.എംആര്‍.എല്‍ ജീവനക്കാരെയും ലാന്‍ഡ്‌ അക്വിസേഷന്‍ ഓഫീസില്‍ പ്രവേശിപ്പിക്കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ആവശ്യപ്പെട്ടു.
മെട്രോയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു ജില്ലാ ഭരണകൂടത്തിനെ സഹായിക്കാന്‍ ലാന്‍ഡ്‌ അക്വിസേഷന്‍ ഓഫീസില്‍ കെ.എം.ആര്‍.എല്‍ നിയോഗിച്ച ഒന്‍പത്‌ ജീവനക്കാരെ കഴിഞ്ഞ തിങ്കളാഴ്‌ച കലക്ടര്‍ എം.ജി.രാജമാണിക്യം മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജീവനക്കാര്‍ ഉപയോഗിച്ചിരന്നു കംപ്യുട്ടറുകളും അനുബന്ധ ഉപകരണങ്ങളും കൊണ്ടുപോകാന്‍ കലക്ടര്‍ അനുവദിച്ചില്ല.കെ.എം.ആര്‍.എല്ലിന്റെ ഉടമസ്ഥതിയിലുള്ളതാണ്‌ ഇവ. ശീമാട്ടിയുമായി ബന്ധപ്പെട്ട്‌ വിജിലന്‍സ്‌ കോടതിയില്‍ നിലവിലുള്ള കലക്ടര്‍ക്കെതിരായ കേസ്‌ തീര്‍പ്പാക്കിയിട്ടു കംപ്യൂട്ടറുകള്‍ കൈമാറിയില്‍ മതിയെന്നു കലക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു
എന്നാല്‍ ഇതിനെതിരെ ഇതുസംബന്ധിച്ചു റവന്യുവകുപ്പിന്റെ വക ഉത്തരവ്‌ ജില്ലാ കലക്ടര്‍ക്കു ലഭിച്ചു.ഇതില്‍ ഈ ജീവനക്കാര്‍ റവന്യുവകുപ്പ്‌ ഉദ്യോഗസ്ഥരാണെന്നും അവരോട്‌ മടങ്ങിപ്പോകാന്‍ പറയേണ്ടത്‌ റവന്യുവകുപ്പാണെന്നും ജില്ലാ കലക്ടര്‍ക്ക്‌ അതിനു അധികാരം ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. . ഇതോടെ ജില്ലാ കലക്ടറുടെ അധികാരത്തിന്റെ പത്തി താഴ്‌ന്നു.
കലക്ടറുടെ പുറത്താക്കലിനെ തുടര്‍ന്നു ഒന്‍പതു ജീവനക്കാരില്‍ മിക്കവരും അവധിയില്‍ പ്രവേശിച്ചിരുന്നു. ചിലര്‍ റവന്യു ടവറിലെ കെ.എം.ആര്‍.എല്‍ ഓഫിസിലും മടങ്ങിയെത്തി.ഇവരെല്ലാം ഇന്നലെ ലാന്‍ഡ്‌ അക്വിസേഷന്‍ ഓഫീസില്‍ ജോലിക്കു കയറി.
അതേസമയം ജില്ലാ കലക്ടറുമായി ഇക്കാര്യം സംസാരിച്ചതായും എല്ലാം പരിഹരിച്ചതായും മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു.
ജില്ലാ കലക്ടര്‍ എം.ജി.രാജമാണിക്യവും കെ.എം.ആര്‍.എല്ലുമായുള്ള പോരിന്റെ തുടക്കവും ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ്‌. മെട്രോ റെയിലിന്റെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്‌ സ്ഥലവും കെട്ടിടവും നഷ്ടപ്പെട്ടവര്‍ക്ക്‌ നല്‍കി വരുന്ന നഷ്ടപരിഹാര തുകയുടെ കാര്യത്തില്‍ ജില്ലാ കലക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായ ശീമാട്ടിയ്‌ക്കു അനുകൂലമായ നടപടിയാണ്‌ കെ.എം.ആര്‍.എല്ലിനെ ചൊടിപ്പിച്ചത്‌. ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെട്ട മറ്റാര്‍ക്കും ലഭിക്കാത്ത വിധം ഉയര്‍ന്ന നഷ്ടപരിഹാര തുകയും മെട്രോ റെയിലിനു അടിയില്‍ ശീമാട്ടിയ്‌ക്ക്‌ മാത്രമായി പാര്‍ക്കിങ്ങ്‌ സൗകര്യവും നല്‍കാന്‍ കലക്ടര്‍ എം.ജി.രാജമാണിക്യം രഹസ്യധാരണ ഉണ്ടാക്കിയിരുന്നു. കെ.എം.ആര്‍.എല്ലിന്റെ വിശ്വാസത്തെ തകര്‍ക്കുന്നതും നിരവധി കേസുകള്‍ക്കു വഴിവെക്കുന്നതുമാണ്‌. ശീമാട്ടിയ്‌ക്കു നല്‍കിയ നഷ്ടപരിഹാരതുകയും ആനുകൂല്യങ്ങളും. ഈ ആനുകൂല്യങ്ങളെല്ലാം തങ്ങള്‍ക്കും വേണമെന്നു ആവശ്യപ്പെട്ടു ഭൂമി നഷ്ടപ്പെട്ട 400ലേറെപ്പേര്‍ കോടതിയില്‍ എത്തിയാല്‍ കുടുങ്ങുന്നത്‌ കെ.എം.ആര്‍എല്‍ ആയിരിക്കും. ഇക്കാര്യം കെ.എം.ആര്‍.എല്‍ പുറത്തുവിട്ടതോടെയാണ്‌ പോര്‌ തുടങ്ങിയത്‌.
കെ.എം.ആര്‍.എല്‍ ജീവനക്കാരുടെ സേവനം സ്ഥലമെടുപ്പിന്‌
ആവശ്യമില്ലെന്നാണ്‌ കലക്ടറുടെ നിലപാട്‌ .കൂടുതല്‍ ആളുകളെ ആവശ്യമുണ്ടെങ്കില്‍ റവന്യുവകുപ്പില്‍ നിന്നു തന്നെ നിയോഗിക്കാനാവുമെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ പകരം സംവിധാനം ഉണ്ടാക്കാന്‍ തനിക്ക്‌ അധികാരമുണ്ടെന്നും കലക്ടര്‍ പ്രസ്‌താവിച്ചിരുന്നു. ഇതോടെയാണ്‌ സര്‍ക്കാരിനു കലക്ടറെ മെരുക്കാന്‍ ഇടപെടേണ്ടിവന്നത്‌.
ശീമാട്ടിയുടെ കാര്യത്തില്‍ ജില്ലാ കല്‌ക്ടര്‍ ഉണ്ടാക്കിയ രഹസ്യധാരണ പുറത്തുവന്നതോടെ കലക്ടര്‍ക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതിയില്‍ കളമശേരി സ്വദേശി ഗിരീഷ്‌ ബാബു നല്‍കിയ പരാതിയില്‍ ത്വരിതാ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു .വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ ശീമാട്ടിയുമായി ജില്ലാ കലക്ടര്‍ ഉണ്ടാക്കിയ രഹസ്യധാരണകള്‍ പരിശോധിച്ചുവരുകയാണ്‌. പരാതിക്കാരനായ ഗിരീഷ്‌ ബാബുവില്‍ നിന്നും തെളിവുകള്‌ എടുത്തു.
കളമശേരി അപ്പോളോ ടയേഴ്‌സിന്റെ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലും ജില്ലാ ഭരണകൂടവും കെ.എംആര്‍.എല്ലുമായി ഭിന്നത ഉണ്ടായിരുന്നു. വിജിലന്‍സ്‌ കോടതിയുടെ അന്വേഷണ പരിധിയില്‍ ഈ ഇടപാടും കടന്നുവരും. 

No comments:

Post a Comment