Wednesday, March 9, 2016

കൊച്ചി മെഡിസിറ്റി പദ്ധതി ഉപേക്ഷിക്കില്ലെന്ന്‌ - ചെയര്‍മാന്‍





കൊച്ചി: പൊതുജനതാല്‍പ്പര്യ പ്രകാരമാണ്‌ കടമക്കുടിയിലെ കൊച്ചി മെഡിസിറ്റി പദ്ധതിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന്‌ കൊച്ചി മെഡിസിറ്റി അധികൃതര്‍ വ്യക്തമാക്കി.
മന്ത്രി സഭാ യോഗം ഉത്തരവ്‌ റദ്ദാക്കിയാലും പദ്ധതി ഉപേക്ഷിക്കില്ലെന്നും അടുത്ത സര്‍ക്കാരിനെ സമീപിക്കുമെന്നും കൊച്ചി മെഡിസിറ്റി ആന്റ്‌ ടൂറിസം ചെയര്‍മാന്‍ ഡോ.മോഹന്‍തോമസ്‌ പകലോമറ്റം വ്യക്തമാക്കി.
2008ലാണ്‌ 7500 പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുന്ന 1300 കോടി രൂപയുടെ പദ്ധതി അനുമതിയ്‌ക്കായി സര്‍ക്കാരിനു മുന്നില്‍ എത്തുന്നത്‌. പക്ഷേ നീര്‍ത്തട ,തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം സര്‍ക്കാര്‍ പദ്ധതിക്ക്‌ അനുമതി നല്‍കിയില്ല. തുടര്‍ന്നു സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ച മാറ്റങ്ങള്‍ വരുത്തി വീണ്ടും അപേക്ഷ നല്‍കുകയായിരുന്നു. ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ്‌ ഇപ്പോള്‍ പദ്ധതിക്കുവേണ്ടി 47 ഏക്കര്‍ സ്ഥലം നികത്താന്‍ അനുമതി ലഭിച്ചിരിക്കുന്നത്‌. 
130 ഏക്കര്‍ ആണ്‌ കൊച്ചി മെഡിസിറ്റിക്കുവേണ്ടി വാങ്ങിയിരിക്കുന്നത്‌. ഇതില്‍ മൂന്നില്‍ രണ്ടു ഭാഗത്തെ പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടു തന്നെയാണ്‌ കൊച്‌ി മെഡിസിറ്റിക്കു വേണ്ടി നിര്‍മ്മാണം നടത്തുന്നത്‌. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ അടിത്തറയെല്ലാം നോക്കിയാണ്‌ അനുമതി. അമേരിക്കയിലെ വിഖ്യാതമായ മിയോ ക്ലിനിക്ക്‌.ക്ലെവ്‌ലാന്‍ഡ്‌ ക്ലിനിക്ക്‌ എന്നിവ ഇവിടെ കൊണ്ടുവരാനും വിദേശത്ത്‌ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക്‌ തിരിച്ചുവന്ന്‌ അവിടെ ലഭ്യമായ സാങ്കേതിക വിദ്യയിലും പരിജ്ഞാനത്തിലും ഇവിടെയും ജോലി ചെയ്യുവാനും ഡോക്ടര്‍മാരെ പഠിപ്പിക്കാനും ഈ സ്ഥാപനത്തിനു കഴിയും. അലോപ്പതിക്കു പുറമെ 50 ബെഡ്‌ സൗകര്യമുള്ള ആയുര്‍വേദിക്‌ സ്‌പാ, റിസര്‍ച്ച്‌ സെന്റര്‍ എന്നിവയും രോഗികളൊടൊപ്പം എത്തുന്നവര്‍ക്കായി ത്രീ സ്റ്റാര്‍ സൗകര്യമുള്ള ഹോട്ടലും ഇതില്‍ വിഭാവന ചെയ്യുന്നു.
ഇതൊരു സ്വകാര്യ സംരംഭമാണെങ്കിലും പൊതുതാല്‍പ്പര്യ സംരംഭം ആണെന്നു കണ്ടുകൊണ്ടാണ്‌ സര്‍ക്കാര്‍ ഇതിനു അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 
ഇക്കാര്യത്തില്‍ അഴിമതി ഒന്നും സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും ഏജന്‍സിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും ആര്‍ക്കും പണം നല്‍കിയട്ടില്ലെന്നും ഡോ.മോഹന്‍ തോമസ്‌ പറഞ്ഞു. 
സിപിഎം കടമക്കുടിയില്‍ നടത്തുന്ന സമരം മിച്ചഭൂമിയാണെന്നു തെറ്റദ്ധരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. എതിര്‍പ്പുള്ളവരെ നേരില്‍ കണ്ടു നിജസ്ഥിതി ബോധ്യപ്പെടുത്തും. പദ്ധതി ഉപേക്ഷിക്കാന്‍ ഉദ്ദേശമില്ലെന്നും. ഗോവയില്‍ നിന്നും ഖത്തറില്‍ നിന്നും ഓഫറുകള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
ഇനി വരുന്ന ഗവണ്മന്റോ മറ്റു ഏജന്‍സികളോ ഈ ശ്രമത്തിന്റെ അന്തസത്ത മനസിലാക്കി എന്നെങ്കിലും അനുമതി നല്‍കുമെന്നു പ്രതീക്ഷിക്കുന്നതായും ഇതിനകം എട്ടുവര്‍ഷം കാത്തിരുന്നു ഇനിയും കാത്തിരിക്കാന്‍ തയ്യാറാണെന്നും ഡോ.മോഹന്‍ തോമസ്‌ പറഞ്ഞു. 
കപില്‍ദേവ്‌ ഇതില്‍ പങ്കാളിയാണെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. കപില്‍ കൊച്ചി മെഡിസിറ്റിയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 
ഖത്തറിലെ ദോഹ കേന്ദ്രമാക്കി 30ഓളം വിദേശ മലയാളികളാണ്‌ ഈ സംരംഭത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌. 

No comments:

Post a Comment