Friday, September 17, 2021

ജില്ലയിൽ പുനർഗേഹം പദ്ധയിൽ 15 സുരക്ഷിത ഭവനങ്ങൾ



കടലേറ്റ ഭീഷണിയും വെള്ളപ്പൊക്കവും ഭയക്കാതെ തീരദേശവാസികൾക്ക് ഇനി സുരക്ഷിത ഭവനങ്ങളിൽ സമാധാനമായി ഉറങ്ങാം . സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന  പുനർഗേഹം പദ്ധതിയിൽ 15 സുരക്ഷിത വീടുകളുടെ നിർമ്മാണമാണ് ജില്ലയിൽ പൂർത്തിയായത്.  തീരദേശമേഖലയിലെ വേലിയേറ്റ മേഖലയിൽനിന്നും മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന ജനവിഭാഗത്തെ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് പുനർഗേഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധിയില്‍ നിന്നുമുള്ള 1398 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 1052 കോടി രൂപയും ഉള്‍പ്പെടെ 2450 കോടി രൂപയാണ് പദ്ധതിയുടെ  ചെലവ്. വ്യക്തിഗത ഭവനങ്ങള്‍ക്ക് സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന് 10 ലക്ഷം രൂപയാണ് 
ധനസഹായം. വൈപ്പിൻ കൊച്ചി  നിയോജകമണ്ഡലങ്ങളിലായി 15 ഭവനങ്ങളുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. വൈപ്പിനിൽ   10 ഭവനങ്ങളും കൊച്ചിയിൽ    5 ഭവനങ്ങളുമാണ്   നിർമ്മിച്ചിരിക്കുന്നത്.  പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി  ജില്ലയില്‍ വ്യക്തിഗതമായി സ്ഥലം കണ്ടെത്തിയ 40 ഗുണഭോക്താക്കളുടെ രജിസ്ട്രേഷനാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. ഇതിലെ 15 ഭവനങ്ങളുടെ നിർമ്മാണമാണ് സര്‍ക്കാരിന്‍റെ 100 ദിനപരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചത്. 


2020 ജനുവരിയില്‍ ആരംഭിച്ച പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി 
സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച കെട്ടിട സമുച്ചയങ്ങളിലെ 303 ഭവനങ്ങളുടെ താക്കോല്‍ ദാനവും, വ്യക്തിഗത ഗുണഭോക്താക്കള്‍ സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തി സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ച 308 ഭവനങ്ങളുടെ ഗൃഹപ്രവേശനവും 2021 സെപ്റ്റംബര്‍ 16 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് .മുഖ്യമന്ത്രി  പിണറായി വിജയന്‍  ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ചടങ്ങിൽ മത്സ്യബന്ധന -  സാംസ്ക്കാരിക -  യുവജനകാര്യ വകുപ്പ് മന്ത്രി  സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് തീരദേശ ജില്ലകളിലെ 33 നിയോജക മണ്ഡലങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന പരിപാടികളുടെ ഭാഗമായി ജില്ലയിൽ വൈപ്പിന്‍ നിയോജക മണ്ഡലങ്ങളിലും പരിപാടി നടക്കും.  ഞാറക്കല്‍ മാഞ്ഞൂരാന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന 
ജില്ലാതല പരിപാടിയില്‍ . കെ.എന്‍ ഉണ്ണികൃഷ്ണൻ എം.എല്‍.എ
അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ  10 ഭവനങ്ങളുടെ താക്കോല്‍ വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്  നല്‍കി ഗൃഹപ്രവേശനം നടത്തും .കൊച്ചി നിയോജകമണ്ഡലത്തിൽ കെ.ജെ മാക്സി എം.എല്‍.എ
പൂര്‍ത്തീകരിച്ച 5 ഭവനങ്ങളുടെ താക്കോല്‍ നല്‍കും. ചടങ്ങിൽ തദ്ദേശ 
സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്‍മാര്‍ , ജനപ്രതിനിധികള്‍, രാഷ്ട്രീയ - സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കും.


2. കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത്  2384 കിടക്കകൾ 

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2384 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4455 കിടക്കകളിൽ 2071 പേർ നിലവിൽ ചികിത്സയിലുണ്ട്.

 രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെൻറെറുകളിലായി 1697 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 795  പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ ഇത്തരം 42 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 902 കിടക്കൾ ഒഴിവുണ്ട്.  

ജില്ലയിൽ ബി.പിസി.എൽ, ടി സി എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ  54 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 8 പേർ ചികിത്സയിലുണ്ട്.  ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ 9 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ 689 കിടക്കകൾ സജ്ജമാക്കി. ഇവിടങ്ങളിൽ 327 പേർ ചികിത്സയിലുണ്ട്.  ജില്ലയിൽ 362 കിടക്കൾ വിവിധ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിലായി ലഭ്യമാണ്.
   
ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ 7 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ 652  കിടക്കൾ സജ്ജമാക്കി. ഇവിടങ്ങളിൽ 322 പേർ ചികിത്സയിലാണ്. ജില്ലയിൽ 330 കിടക്കൾ വിവിധ സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിലായി ലഭ്യമാണ്.

കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 10  സർക്കാർ ആശുപത്രികളിലായി 1363 കിടക്കൾ സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 483 പേർ ചികിത്സയിലാണ്. കോവിഡ്  രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ  വിവിധ ആശുപത്രികളിലായി 880 കിടക്കകളും ലഭ്യമാണ്.

3. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 121 പേർക്കെതിരെ നടപടി

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ  സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച 121 പേർക്കെതിരെ നടപടി സ്വീകരിച്ചു.     
    മാസ്ക് ധരിക്കാത്തതിന്  109 പേർക്കെതിരെയും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കാത്തതിന് ഏഴ് പേർക്കെതിരെയും 
മറ്റ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് അഞ്ച് പേർക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്.

No comments:

Post a Comment